പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടു; പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു.

0
71

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിർദ്ദേശപ്രകാരം പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ കുറേ കാലമായി തുടരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾക്കിടയിൽ മറ്റൊരു ദേശീയ തിരഞ്ഞെടുപ്പിന് കൂടി കളമൊരുക്കുന്ന തീരുമാനമാണിത്.

പാർലമെന്റിന്റെ അഞ്ച് വർഷത്തെ കാലാവധി ഓഗസ്‌റ്റ് 12ന് അവസാനിക്കുകയാണ്. ഇതിന് മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം വന്നത്. അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ഷെരീഫും ഒരു പ്രതിപക്ഷ നേതാവും തിരഞ്ഞെടുക്കുന്ന ഒരു കെയർടേക്കർ അഡ്‌മിനിസ്ട്രേഷനും നടപടികൾ ആരംഭിക്കും.

“പാർലമെന്റ് പിരിച്ചുവിടാൻ ഞാൻ പ്രസിഡന്റിന് നിർദ്ദേശം നൽകും” പ്രധാനമന്ത്രി നേരത്തെ പാർലമെന്റിൽ പറഞ്ഞിരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യുന്നതിനായി ഇരുപക്ഷത്തുനിന്നും ശുപാർശ ചെയ്യുന്ന സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ വ്യാഴാഴ്‌ച പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തുമെന്ന് ഷെരീഫ് പറഞ്ഞു.

എന്നിരുന്നാലും, പുതിയ സെൻസസിന്റെ അടിസ്ഥാനത്തിൽ നൂറുകണക്കിന് മണ്ഡലങ്ങൾ പുനഃക്രമീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതിനാൽ വോട്ടെടുപ്പ് ചിലപ്പോൾ മാസങ്ങൾ വൈകിയേക്കാം. എന്നാൽ തിരഞ്ഞെടുപ്പിലുണ്ടാവുന്ന ഏത് കാലതാമസവും പൊതുജന രോഷത്തിന് ആക്കം കൂട്ടുമെന്നും രാജ്യത്ത് അനിശ്ചിതത്വം വർദ്ധിപ്പിക്കുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

2018 ജൂലൈയിൽ നടന്ന കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പ്രമുഖ ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാൻ ഖാന്റെ പാർട്ടിയാണ് വിജയിച്ചത്. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുത്തു.

കഴിഞ്ഞ വർഷം നടന്ന അവിശ്വാസ വോട്ടെടുപ്പിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതുമുതൽ ഇമ്രാൻ ഖാൻ പാകിസ്ഥാനിലെ പ്രക്ഷുബ്‌ധമായ രാഷ്‌ട്രീയ സാഹചര്യങ്ങളുടെ കേന്ദ്ര ബിന്ദുവാണ്. ഒടുവിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുന്ന അദ്ദേഹത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല.

1947ൽ സ്വാതന്ത്ര്യം നേടിയ ശേഷം പാകിസ്ഥാന്റെ ഭരണം കൈയ്യാളുന്ന ശക്തരായ സൈന്യമാണ് തന്നെ പുറത്താക്കിയതിന് ഉത്തരവാദികളെന്ന് ഖാൻ ആരോപണം ഉന്നയിച്ചെങ്കിലും സൈന്യം ഇത് നിഷേധിച്ചു. ഇമ്രാൻ ഖാന് പകരം ചുമതല ഏറ്റെടുത്തത് ഷെഹ്ബാസ് ഷെരീഫാണ്. അതിന് ശേഷം അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐ‌എം‌എഫ്) നിന്ന് ധനസഹായം നേടുന്നതിനായി സർക്കാർ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയതിനാൽ, ദുർബലമായ സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന പണപ്പെരുപ്പ നിലവാരവും കൊണ്ട് പൊറുതിമുട്ടിയ നിലയിലാണ് രാജ്യം.

വോട്ടെടുപ്പ് വൈകിയാൽ ഉയർന്നുവന്നേക്കാവുന്ന നിയമപ്രശ്‌നങ്ങൾക്ക് പുറമേ, മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായ ഇമ്രാൻ ഖാന്റെ അഭാവം തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here