ജയ്‌പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ജവാൻ നാല് പേരെ വെടിവച്ചു കൊന്നു. മൂന്ന് യാത്രക്കാരും ഒരു ആർപിഎഫ് അസിസ്‌റ്റന്റ് സബ് ഇൻസ്പെക്‌ടറും (എഎസ്ഐ) കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺസ്‌റ്റബിളായ ചേതനാണ് ആക്രമണം അഴിച്ചുവിട്ടത്. തിങ്കളാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ വാപിയ്ക്കും ബോറിവലിയ്ക്കും ഇടയിൽ മിരാ റോഡ് സ്‌റ്റേഷനിൽ വച്ചായിരുന്നു സംഭവം. കോൺസ്‌റ്റബിൾ ചേതനെ മുംബൈ റെയിൽവേ പോലീസ് കസ്‌റ്റഡിയിലെടുത്തു. ജയ്‌പൂർ എക്‌സ്പ്രസിന്റെ (ട്രെയിൻ നമ്പർ 12956) ബി5 കോച്ചിലാണ് സംഭവം നടന്നത്.
“ട്രെയിൻ നമ്പർ 12956ൽ 31.7.23 പുലർച്ചെ 5.23ന് ബി5 കോച്ചിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട് ചെയ്‌തു. എസ്കോർട്ട് ഡ്യൂട്ടിയിലായിരുന്ന സിടി ചേതനാണ് എസ്കോർട്ട് ഇൻചാർജ് എഎസ്ഐ ടിക്കാ റാമിന് നേരെ വെടിയുതിർത്തതെന്ന് സ്ഥിരീകരിച്ചു. ട്രെയിൻ ബോറിവലിയിൽ എത്തി, ലഭ്യമായ വിവരം അനുസരിച്ച് എഎസ്‌ഐക്ക് പുറമേ 3 സിവിലിയൻമാരുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ (BCT) അവിടേക്ക് തിരിച്ചിട്ടുണ്ട്” പോലീസ് വ്യക്തമാക്കി.
“കുറ്റാരോപിതനായ കോൺസ്‌റ്റബിളിനെ പിടികൂടി. നോർത്ത് ഡിസിപി ജിആർപിയെ വിവരം അറിയിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വൈകാതെ പുറത്തുവിടും” പോലീസ് കൂട്ടിച്ചേർത്തു.