അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ച് യുവതിയുടെ ഭർത്താവ്. നേപ്പാൾ വഴി അനധികൃതമായി രാജ്യത്തേക്ക് കടന്ന പാക് യുവതി സീമ ഹൈദറിന്റെ ഭർത്താവ് ഗുലാം ഹൈദറാണ് പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. PUBG കളിയിലൂടെ പ്രണയത്തിലായ കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക് യുവതിയെ ദിവസങ്ങൾക്ക് മുമ്പ് യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിനൊപ്പം (22) താമസിക്കാനായാണ് സീമ ഹൈദര്‍ നാലുകുട്ടികളുമായി നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. സച്ചിനെ വിവാഹം കഴിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനായി യുവതി ഒരു അഭിഭാഷകനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഈ അഭിഭാഷകനാണ് പാകിസ്താനി യുവതി അനധികൃതമായി താമസിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചത്. ഇതോടെ പൊലീസ് സംഘം സച്ചിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പതിവായി പബ്ജി ഗെയിം കളിച്ചിരുന്ന ഇരുവരും ഓണ്‍ലൈന്‍ വഴി അടുപ്പത്തിലാവുകയായിരുന്നു. പ്രണയം വളര്‍ന്നതോടെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. PUBG പ്രണയത്തിനൊടുവില്‍ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി ഇന്ത്യയിലെത്തിയത് മേയ് മാസം പകുതിയോടെയാണെന്നാണ് പൊലീസ് പറയുന്നത്. മേയ് 15-നും 20-നും ഇടയിലാണ് സീമ ഹൈദര്‍ എന്ന 27-കാരി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതെന്നും പൊലീസ് പറയുന്നു.
വിവാഹിതയും നാലുകുട്ടികളുടെ അമ്മയുമായ സീമ ഹൈദറിന്റെ ഭര്‍ത്താവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. മാത്രമല്ല, ഭര്‍ത്താവ് തന്നെ പതിവായി ഉപദ്രവിച്ചിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഭാര്യയെയും മക്കളെയും തിരിച്ചയക്കണമെന്ന ആവശ്യവുമായി ഭർത്താവ് രംഗത്തെത്തിയിരിക്കുന്നത്.