മണിപ്പൂരിലെ കലാപമേഖലകൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി. തന്റെ ദ്വിദിന സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച രാഹുൽ, മണിപ്പൂരിലെ സഹോദരങ്ങൾ അനുഭവിക്കുന്ന വേദനയിൽ തന്റെ ഹൃദയം തകർന്നതായും, കലാപം അവസാനിപ്പിക്കാൻ സമാധാനം ആവശ്യമാണെന്നും ട്വീറ്റ് ചെയ്തു.
“വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം കാരണം ഉയർന്നുവന്ന മതിലുകളുടെ ഉത്തരവാദികൾ മണിപ്പൂരിലെ ജനങ്ങളല്ല, സംസ്ഥാന പോലീസും ഭരണകൂടവുമാണ്” എന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചു.
അതേസമയം ഇതുവരെ മണിപ്പൂർ സന്ദർശനം നടത്താത്തതിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. രാഹുലിനെ കണ്ട് ഇനിയെങ്കിലും മോദി മണിപ്പൂർ സന്ദർശനം നടത്താൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗൊഗോയ് പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ മോദിയുടെ മൗഉണം ദുരൂഹത ഉളവാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
മെയ് 3 ന് പട്ടികവർഗ (എസ്ടി) പദവിക്കായുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ആദ്യമായി മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിലവിൽ ഇതുവരെ അക്രമം അണയാത്ത മണിപ്പൂരിൽ 120 ഓളം പേർ കൊല്ലപ്പെടുകയും 3000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.