ഔറംഗസേബിന്റെ ചിത്രം വാട്ട്സ്ആപ്പിൽ കേസെടുത്ത് മുംബൈ പൊലീസ്

0
68

മുംബൈയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രമായി അപ്ലോഡ് ചെയ്തുവെന്നാരോപിച്ച് ഒരാള്‍ക്കെതിരെ കേസ്. ഹിന്ദു സംഘടനാ നേതാവായ അമര്‍ജീത് സാര്‍വെ നല്‍കിയ പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി. ഒരു മൊബൈല്‍ സര്‍വീസ് സെന്റര്‍ ഔട്ട്ലെറ്റിലാണ് പ്രതി ജോലി ചെയ്യുന്നത്.

പ്രതി ഔറംഗസേബിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഇട്ടതായി ആരോപിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് ലഭിച്ചതിന് പിന്നാലെയാണ് അമര്‍ജീത് സാര്‍വെ പൊലീസിനെ സമീപിച്ചത്. നേരത്തെ ചിത്രത്തിന് മുകളിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ സാര്‍വെ ബന്ധപ്പെട്ടിരുന്നു. ഇയാളോട് സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ താന്‍ മോശം മാനസികാവസ്ഥയിലായിരുന്നുവെന്നും ചിത്രം നീക്കം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞതായാണ് സൂചന. എന്നാല്‍ ചിത്രം മാറ്റാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട അമര്‍ജീത് നവി മുംബൈയിലെ വാഷി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 298 (മതവികാരങ്ങള്‍ വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ഉദ്ദേശത്തോടെ വാക്കുകള്‍ ഉച്ചരിക്കല്‍ മുതലായവ), 153-എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) എന്നിവ പ്രകാരം പരാതി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും മഹത്വവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഔറംഗസേബിനെ പ്രകീര്‍ത്തിക്കുകയും മറാഠാ ദേശീയ ചിഹ്നത്തെ അനാദരിക്കുകയും ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കോലാപ്പൂരില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. നഗരത്തിലെ ചില വലതുപക്ഷ സംഘടനകള്‍ ജൂണ്‍ 7 ന് കോലാപ്പൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഇത് പെട്ടെന്ന് അക്രമാസക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here