കൊച്ചി: കോടതിക്കെതിരായ ഓൺലൈൻ ആക്രമണത്തിൽ കടുത്ത ഭാഷയിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതിക്കെതിരായ വിമർശനങ്ങളിൽ ഭയപ്പെടില്ല. ജഡ്ജിമാര്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ വിമര്‍ശനമുയരുന്നു. ബോട്ടപകടത്തില്‍ സ്വമേധയാ കോടതി കേസെടുത്തതിലാണ് ചിലര്‍ക്ക് വിഷമം. കോടതി ഇടപെടാന്‍ പാടില്ലെന്ന് പറയുന്നതിന്റെ കാരണം എന്തെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
നാട്ടിൽ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കോടതിക്ക് കണ്ണടച്ചിരിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ഓർമിപ്പിച്ചു. കോടതിക്ക് ഉത്തരവാദിത്തം ജനങ്ങളോടാണ്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമെന്ന് ചിത്രീകരിക്കുന്നു. ഉത്തരവാദപ്പെട്ടവരില്‍ നിന്നുവരെ വിമര്‍ശനം ഉണ്ടാകുന്നു. എന്തുപറഞ്ഞാലും കേള്‍ക്കാത്തവരാണ് ഇത്തരത്തില്‍ കോടതിക്കെതിരെ എഴുതുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.