ന്യൂഡല്‍ഹി: രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ മെഡിക്കൽ കോളജ് തുടങ്ങിയതോടെ നഴ്സുമാരുടെ ആവശ്യം വർധിച്ചു. നിലവിലുള്ള മെഡിക്കൽ കോളജുകളോട് ചേര്‍ന്നാകും പുതിയ നഴ്സിങ് കോളജുകള്‍ നിര്‍മ്മിക്കുക. ദേശീയ മെഡിക്കൽ ഉപകരണ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 1570 കോടി രൂപ ചെലവിൽ 157 പുതിയ സർക്കാർ മെഡിക്കൽ നഴ്സിങ് കോളേജുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയത്. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ കോളേജുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇതിലൂടെ ഓരോ വർഷവും 15,700 നഴ്‌സിങ് ബിരുദധാരികളെ പുതിയതായി കൂട്ടിച്ചേർക്കാൻ ഈ തീരുമാനം വഴിയൊരുക്കും.