പണി നീങ്ങാതെ അബാന്‍ മേല്‍പ്പാലം.

0
63

ത്തനംതിട്ട : തൂണുകളില്‍ ഒതുങ്ങിയ കോഴഞ്ചേരി പാലം പോലെയാകുമോ പത്തനംതിട്ടയിലെ അബാന്‍ മേല്‍പ്പാലം?. ഒരു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാലം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പൈലിംഗ് ജോലികള്‍ ഇഴയുന്നു. ഇതുവരെ മുപ്പത് ശതമാനം പ്രവൃത്തികള്‍ മാത്രമാണ് പിന്നിട്ടത്.

മേല്‍പ്പാലത്തോടനുബന്ധിച്ചുള്ള സര്‍വീസ് റോഡുകള്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ കീറാമുട്ടിയായി നില്‍ക്കുന്നു. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കാതെ ഒാടയുടെ വീതികുറച്ച്‌ അളന്ന് തിരിച്ച്‌ കല്ലിട്ടിട്ടുണ്ട്. എന്നാല്‍, സര്‍വേ നടത്തി ഒാരോരുത്തരില്‍ നിന്നും എത്ര സ്ഥലം ഏറ്റെ‌ടുക്കണമെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സ്ഥലം വിട്ടുകൊടുക്കാന്‍ ചിലര്‍ വിമുഖത കാട്ടുന്നതായാണ് അറിയുന്നത്.

92 പൈലിംഗില്‍ 84 എണ്ണവും തീര്‍ന്നപ്പോഴേക്കും ജോലികള്‍ മന്ദഗതിയിലായി. മേല്‍പ്പാലം നിര്‍മാണം വൈകുന്തോറും വലയുന്നത് യാത്രക്കാരും വ്യാപാരികളുമാണ്.

ഗതാഗതം താറുമാറായി

പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നിന്ന് തുടങ്ങി മുത്തൂറ്റ് ആശുപത്രിക്ക് സമീപം അവസാനിക്കുന്ന മേല്‍പ്പാലം നിര്‍മാണം കാരണം അബാന്‍ – എസ്.പി ഒാഫീസ് റോഡില്‍ ഗതാഗതം താറുമാറായി കിടക്കുന്നു. ഇൗ ഭാഗത്ത് കടകളില്‍ കച്ചവടം കുറവാണെന്ന് വ്യാപാരികള്‍ പറഞ്ഞു. സെക്യുരിറ്റി തുകയും വാടകയും കൊടുത്ത് പ്രവര്‍ത്തിക്കുന്ന കടകള്‍ പ്രതിസന്ധിയിലായി. ഗതാഗതം നിയന്ത്രിച്ചതോടെ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കുറഞ്ഞു. മേല്‍പ്പാലം പൈലിംഗ് ജോലികള്‍ എന്ന് തീരുമെന്ന് ഉറപ്പില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പൈലിംഗ് പണികള്‍ തുടങ്ങിയത്. 46.50 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം. ബസ് സ്റ്റാന്‍ഡിന് സമീപത്ത് മേല്‍പ്പാലത്തിന്റെ തൂണിന്റെ മുകളില്‍ ആദ്യ സ്ലാബിന്റെ കോണ്‍ക്രീറ്റിംഗിന് മുന്നോടിയായി കമ്ബി കെട്ടുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സ്ളാബിന് മുപ്പത് മീറ്ററാണ് നീളം. 611 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശങ്ങളിലുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുണ്ടാകും. 23 സ്പാനുകളിലാണ് പാലം ഉയരുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല.

” കടകളില്‍ കച്ചവടമില്ല. ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത വിധം റോഡില്‍ മേല്‍പ്പാലത്തിന്റെ സാധനങ്ങള്‍ ഇറക്കിയിരിക്കുകയാണ്. എത്രയും വേഗം പണികള്‍ മുന്നോട്ടു കൊണ്ടുപോകണം.

 

LEAVE A REPLY

Please enter your comment!
Please enter your name here