അബ്ദുല്‍ ഫത്താഹ് അല്‍-സിസി; റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്ന ആദ്യ ഈജിപ്ഷ്യന്‍ പ്രസിഡന്റ്

0
70

ന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഡല്‍ഹിയിലെത്തി.

ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്.

2022 ഒക്ടോബറില്‍ ഈജിപ്ത് സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔപചാരിക ക്ഷണക്കത്ത് ഈജിപ്ഷ്യന്‍ പ്രസിഡന്റിന് കൈമാറിയത്. 2023ല്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട ഒമ്ബന്‍പത് രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷം കൂടിയാണിത്.

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ അബ്ദുല്‍-ഫത്താഹ് അല്‍-സിസിയെക്കുറിച്ച്‌ അഞ്ച് കാര്യങ്ങള്‍

  • 2014 മുതല്‍ ഈജിപ്തിന്റെ പ്രസിഡന്റാണ് 68 കാരനായ അബ്ദുല്‍-ഫത്താഹ് അല്‍-സിസി.
  • 2014 വരെ ഈജിപ്ഷ്യന്‍ സൈന്യത്തില്‍ കമാന്‍ഡര്‍-ഇന്‍-ചീഫായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
  • സൈന്യത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്ബ്, 2013 മുതല്‍ 2014 വരെ ഈജിപ്തിന്റെ ഉപപ്രധാനമന്ത്രിയായും 2012 മുതല്‍ 2013 വരെ പ്രതിരോധ മന്ത്രിയായും 2010 മുതല്‍ 2012 വരെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറായും അബ്ദുല്‍-ഫത്താഹ് അല്‍-സിസി സേവനമനുഷ്ഠിച്ചു.
  • 2013ല്‍ നടന്ന സൈനിക അട്ടിമറിയിലൂടെ, രാജ്യത്ത് ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ സിസി താഴെയിറക്കി. തുടര്‍ന്ന് 2014 ല്‍ അദ്ദേഹം ഈജിപ്ഷ്യന്‍ പ്രസിഡന്റായി.
  • 1954-ല്‍ ജനിച്ച അബ്ദുല്‍-ഫത്താഹ് അല്‍-സിസി, 1977-ല്‍ ഈജിപ്തിലെ സൈനിക അക്കാദമിയില്‍ നിന്ന് ബിരുദം നേടി. 1992-ല്‍ യുകെയിലെ ജോയിന്റ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജിലാണ് തുടര്‍പഠനം നടത്തിയത്.

പല ഘടകങ്ങളും പരിഗണിച്ചതിനു ശേഷമാണ് റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കാനുള്ള മുഖ്യാതിഥിയെ ഇന്ത്യ തിരഞ്ഞെടുക്കുന്നത്. ഇതില്‍ അതിഥിയുടെ രാജ്യവും ഇന്ത്യയും തമ്മിലുള്ള ബന്ധമായിരിക്കും ആദ്യം ശ്രദ്ധിക്കുക. അതിഥിയെ ക്ഷണിക്കുന്നതിന് മുന്നോടിയായി ഇന്ത്യയും ആ രാജ്യവും തമ്മിലുള്ള മുന്‍കാല ബന്ധം എങ്ങനെയായിരുന്നു എന്നതും പരിഗണിക്കും. കൂടാതെ ഇന്ത്യയുടെ സാമ്ബത്തികവും രാഷ്ട്രീയവും വാണിജ്യപരവുമായ ബന്ധങ്ങള്‍, പ്രാദേശിക ഗ്രൂപ്പുകളിലെ പ്രാമുഖ്യം, സൈനിക സഹകരണം, ചേരിചേരാ പ്രസ്ഥാനം പോലുള്ള അസോസിയേഷനുകള്‍ വഴിയുള്ള ദീര്‍ഘകാല ബന്ധങ്ങള്‍ എന്നീ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കും. റിപ്പബ്ലിക് ദിനത്തിന് ഏകദേശം ആറ് മാസം മുമ്ബായിരിക്കും അതിഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരം തേടും. ഈ അനുമതി ലഭിച്ചശേഷം തുടര്‍നടപടികള്‍ ആരംഭിക്കും. ശേഷം ബന്ധപ്പെട്ട രാജ്യത്തെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ റിപ്പബ്ലിക് ദിനത്തില്‍ ആ രാജ്യത്തിന്റെ പ്രതിനിധികള്‍ക്ക് എത്താന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യം ഉറപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here