പുതിയ നിയമം നടപ്പിലാക്കി ഇന്ത്യൻ സ്റ്റാര്‍ട്ട് അപ്പ് കമ്പനി

0
70

മുംബൈ: അവധിയിലുള്ള ജോലിക്കാരെ വിളിച്ച് ശല്യം ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തി സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സ്‌പോര്‍ട്‌സ് കമ്പനിയാണ് ഈ വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്.

വര്‍ഷത്തില്‍ ഒരാഴ്ചയോളം ഓഫീസിലെ ജോലിക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാനായി ലീവ് അനുവദിക്കാറുണ്ട്. ഈ സമയത്ത് അവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കാണ് പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

‘കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാര്‍ക്കും എല്ലാവര്‍ഷവും ഒരാഴ്ച നീളുന്ന അവധിക്കാലം അനുവദിക്കാറുണ്ട്. അത് അവരുടെ വെക്കേഷന്‍ സമയമാണ്. ആ സമയത്ത് അവരെ മറ്റ് സഹപ്രവര്‍ത്തകര്‍ ഓഫീസ് ആവശ്യത്തിനായി വിളിക്കുന്നത് അനുവദിക്കാനാകില്ല. അതുകൊണ്ടാണ് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തിയത്,’ കമ്പനി സിഇഒ ഹര്‍ഷ് ജെയ്ന്‍ പറഞ്ഞു.

ജോലിയില്‍ നിന്ന് അവധിയെടുത്ത് വിശ്രമിക്കുന്ന സമയത്ത് ജീവനക്കാരെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം അനുവദിക്കാന്‍ കഴിയുന്നതല്ലെന്ന് തന്നെയാണ് കമ്പനി സിഒഒ ആയ ഭവിത് ഷേത്തിന്റെയും അഭിപ്രായം. നല്ലരീതിയില്‍ വിശ്രമിച്ച ശേഷം നല്ല ഊര്‍ജത്തോടെ ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് അവധി നല്‍കുന്നത്. ആ സമയത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തെ നൂറാമത് യൂണികോണ്‍ സ്റ്റാര്‍ട്ട് അപ്പായി ഓപ്പണ്‍ എന്ന കമ്പനി മാറുന്നത് 2022 മെയിലാണ്. 50 മില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപം കൂടി ലഭിച്ചതോടെ കമ്പനിയുടെ മൂല്യം 1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. യൂണികോണ്‍ സ്റ്റാര്‍ട്ട്-അപ്പുകള്‍ ഇത് വരെ 80 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിലാണ് എത്തി നില്‍ക്കുന്നത്. ഏകദേശം 300 ബില്യണ്‍ ഡോളറിന്റെ മൊത്തം മൂല്യവും ഈ കമ്പനികള്‍ക്കുണ്ട്. ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യമുള്ള സ്റ്റാര്‍ട്ട്-അപ്പ് കമ്പനികളെയാണ് പൊതുവില്‍ യൂണികോണ്‍ എന്ന് വിളിക്കുന്നത്.

2021ലാണ് ഇന്ത്യയില്‍ യൂണികോണുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്. 44 സ്റ്റാര്‍ട്ട്-അപ്പുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം യൂണികോണുകളായി മാറിയത്. 93 ബില്യണ്‍ ഡോളറിന്റെ മൂല്യവും മൊത്തത്തില്‍ ഇവയ്ക്കുണ്ട്. 2022ലെ ആദ്യ നാല് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ 14 യൂണികോണുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 18.9 ബില്യണ്‍ ഡോളറാണ് ഇവയുടെ ആകെ മൂല്യം.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ 100 സ്റ്റാര്‍ട്ട്-അപ്പുകളില്‍ 23 എണ്ണം മാത്രമാണ് ഇപ്പോള്‍ ലാഭത്തിലുള്ളതെന്നാണ് ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ ട്രാക്‌സ്ന്‍ ടെക്‌നോളജീസ് മണി കണ്‍ട്രോളുമായി സഹകരിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലായ കമ്പനികളുടെ കണക്കാണിത്.

‘രാജ്യത്ത് സംരംഭങ്ങള്‍ തുടങ്ങുന്നതിനും അത് നന്നായി നടത്താനും കഴിവുള്ള ആളുകളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണെന്ന് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍േറണല്‍ ട്രേഡ് നിരവധി പദ്ധതികളാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സ്റ്റാര്‍ട്ട്-അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി നടപ്പാക്കുന്നത്. 2016 ജനുവരിയില്‍ സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് തുടങ്ങിയത് മുതല്‍ ഇക്കഴിഞ്ഞ മെയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 69000 സ്റ്റാര്‍ട്ട്-അപ്പുകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here