പത്തനംതിട്ട: കേരളത്തിലുടനീളം സംസാരിക്കണണമെന്നും പാർട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണെന്ന് ശശി തരൂർ. അദ്ദേഹം മൂന്നുതവണ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ്യാൻ തുടങ്ങുമ്പോൾ എന്തുകൊണ്ടാണ് വിവാദമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും വിവാദം എന്തിനെന്ന് വിവാദം ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണമെന്നും തരൂർ അടൂറിൽ പറഞ്ഞു.
പത്തനംതിട്ടയിലെ സന്ദർശനം ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതിന്റെ ഫോൺ കോളും തീയതി അടക്കമുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും ഇക്കാര്യത്തിൽ പരാതി കൊടുത്തിട്ടുണ്ടെങ്കിൽ അതിന് മറുപടിയും നൽകാൻ അറിയാമെന്നും തരൂർ പറഞ്ഞു. പരിപാടിക്ക് ഡിസിസി പ്രസിഡന്റ് വരാത്തത് സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹത്തിന്റെ സൗകര്യം തനിക്കറിയില്ലെന്നും വരുന്നവർ വരട്ടെ വരാത്തവർ വരേണ്ടെന്നും തരൂർ പ്രതികരിച്ചു.