വാഷിംഗ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം പിടിവിട്ടതോടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ കോവിഡ് കൂടുതൽ നാശം വിതച്ചേയ്ക്കുമെന്ന മുന്നറിയിപ്പുമായാണ് ട്രംപ് രംഗത്തെത്തിയത്. മുഖാവരണം ധരിക്കാൻ അടുത്തിടെവരെ കൂട്ടാക്കാതിരുന്ന ട്രംപ് മാസ്ക് ധരിക്കാൻ ജനങ്ങൾക്ക് ആഹ്വാനം നൽകുകയും ചെയ്തു. കോവിഡ് അവലോകനത്തിനു ശേഷം വൈറ്റ്ഹൗസില്‍ നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നിങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്തപ്പോള്‍ മാസ്ക് ധരിക്കുക. നിങ്ങള്‍ മാസ്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന് ചില ഫലങ്ങളുണ്ട്. മാസ്കിന്റെ പ്രയോജനം പരമാവധി നാം ഉപയോഗപ്പെടുത്തണം. അത് ദേശസ്നേഹത്തെ കാണിക്കുന്നതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
അതേസമയം വാർത്താ സമ്മേളനത്തിന് എത്തുമ്പോൾ പോക്കറ്റിൽനിന്ന് മാസ്ക് എടുത്ത ട്രംപ് അത് മുഖത്തുവയ്ക്കാൻ കൂട്ടാക്കിയില്ല. വൈറസിനെ കൈകാര്യംചെയ്യുക മാത്രമല്ല അത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. വാക്സിനുകള്‍ വരാന്‍ പോകുന്നു. പലരും വിചാരിച്ചതിനേക്കാളും വേഗത്തിലാണ് വാക്സിന് വരുന്നതെന്നും ട്രംപ് പറഞ്ഞു.