ദില്ലി : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക ചർച്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും അനൗദ്യോഗിക കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് ഋഷി സുനക്കിനെ മോദി കാണുന്നത്.
അതേസമയം റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓർമ്മിപ്പിച്ചാണ് മോദിയുടെ വാക്കുകൾ. കൊവിഡാനന്തര ലോകം പടുത്തുയർത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നൽകുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നൽകുമെന്ന് ഉറപ്പ് നൽകുന്നുവെന്നും മോദി ബാലിയിൽ പറഞ്ഞു.