മലപ്പുറം: ജില്ലയുടെ മലയോര മേഖലയിൽ കനത്തമഴ. ഉച്ചയോടെയാണ് മഴ ശക്തമായത്. ഇതേത്തുടർന്ന് വൈകിട്ടോടെയാണ് കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. മുള്ളറയിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്ത മഴ വൈകീട്ടും തുടരുകയാണ്. ഒലിപ്പുഴയ്ക്ക് കുറുകെയുള്ള മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകി. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. അഗ്നിശമന സേനയും റെവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴ തുടരാനുള്ള സാധ്യത മുന്നിൽക്കണ്ട് ക്യാമ്പുകൾ തുറക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
പാലക്കാട് അമ്പലപ്പാറയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളിയാർ പുഴയിലെ ജലം, ജനവാസ മേഖലയിലേക്ക് ഒഴുകി. മലയോര മേഖലയിൽ ഉരുൾപൊട്ടിയെന്നാണ് സംശയം. എന്നാൽ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അമ്പലപ്പാറ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ തോടുകൾ കരകവിഞ്ഞ നിലയിലാണ്. പാലങ്ങൾ പലതും മുങ്ങി.