ഹർജിയിലെ ആരോപണങ്ങളിൽനിന്ന് പിന്മാറാൻ നടിയോട് അഭ്യർഥിച്ച് സർക്കാർ

0
72

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് പരാതിക്കാരി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജിയിൽ വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ബുധനാഴ്ച നടിയുടെ ഹർജി പരിഗണിച്ചത്.

അതേസമയം, ഹർജി പരിഗണിച്ചപ്പോൾ ചില കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്ന് കേസുമായി ബന്ധപ്പെട്ട സർക്കാർ നിലപാടും അദ്ദേഹം വിശദീകരിച്ചു. സർക്കാർ ഈ കേസിൽ ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. സർക്കാർ നടിയ്ക്കൊപ്പമാണ് നിലകൊണ്ടത്. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തിൽ നടിയുടെ അഭിപ്രായം കൂടി തേടിയിരുന്നതായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

ഹർജിയിലെ ആരോപണങ്ങൾ നടിയുടെ ആരോപണമാണെന്ന് തങ്ങൾ വിശ്വസിക്കുന്നില്ല. അതിനാൽ ആരോപണങ്ങളിൽനിന്ന് പിന്മാറണമെന്നും നടിയുടെ അഭിഭാഷകനോട് അദ്ദേഹം അഭ്യർഥിച്ചു. കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും ഈ കേസിൽ ഒരു ഇടപെടലിനും സർക്കാർ ശ്രമിച്ചിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു. ഹർജിയിൽ രേഖാമൂലമുള്ള വിശദീകരണം നൽകാൻ തയ്യാറാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതിനിടെ, നടി സമർപ്പിച്ച ഹർജിയിൽ പ്രതികളുടെ വാദം കൂടി കേൾക്കണ്ടതല്ലേ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ ഹർജിയിൽ പ്രതികളെ കക്ഷി ചേർക്കാനുള്ള നിർദേശം നൽകിയിട്ടില്ല. വെള്ളിയാഴ്ച സർക്കാരിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കാം.

തിങ്കളാഴ്ചയാണ് സർക്കാരിനും വിചാരണ കോടതി ജഡ്ജിക്കും എതിരേ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഹർജിയിലെ ആരോപണം.

കോടതിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റംവന്നതായി ഫൊറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടും ഇക്കാര്യത്തിൽ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ദിലീപിന്റെ അഭിഭാഷകർ കേസിലെ തെളിവ് നശിപ്പിക്കാൻ ഇടപെടുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകരുടെ പങ്കിനെകുറിച്ച് അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും മുതിർന്ന അഭിഭാഷകനും കൂട്ടാളികൾക്കും ഭരണകക്ഷിയിലുള്ള സ്വാധീനത്തെത്തുടർന്ന് ഇത് വിജയിച്ചില്ല. തുടരന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്ന ഉറപ്പ് അഭിഭാഷകർക്ക് രാഷ്ട്രീയനേതൃത്വം നൽകിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കുകയും കേടുവരുത്തുകയും ഉള്ളടക്കം കൈമാറ്റംചെയ്യുകയും ചെയ്തത് സംബന്ധിച്ച് ഒരു അന്വേഷണവും നടക്കാത്തതിലും ഇടപെടൽ ഉണ്ട്. ആദ്യഘട്ടത്തിൽ ശരിയായ അന്വേഷണത്തിന് എല്ലാ പിന്തുണയും സർക്കാർ നൽകിയിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയുംചെയ്തു. എട്ടാം പ്രതിയായ ദിലീപ് നേരിട്ടും അല്ലാതെയും ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചതോടെയാണ് തുടരന്വേഷണത്തിൽ ഇടപെടൽ ഉണ്ടാകുന്നതും അന്വേഷണം നേരത്തേ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും. പ്രതിയും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിൽ പ്രകടമാകുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ഹൈക്കോടതിയുടെ മേൽനോട്ടമില്ലെങ്കിൽ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹർജി. തുടരന്വേഷണ റിപ്പോർട്ട് മേയ് 31-നകം നൽകാൻ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here