അഹമ്മദാബാദ്: ജനങ്ങളെ കേൾക്കുന്നതിന് പകരം ഗുജറാത്തിൽ കോൺഗ്രസ് നേതാക്കൾ ഉറപ്പാക്കുന്നത് ഡൽഹിയിൽ നിന്നെത്തുന്ന നേതാക്കൾക്കുള്ള ചിക്കൻ സാൻഡ്വിച്ച് മാത്രമാണെന്ന് രാജിവെച്ച ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ. ഗുജറാത്തിലെ ജനങ്ങളുടെ പ്രശ്നമെന്താണെന്നോ അവരുടെ ആവശ്യമെന്താണെന്നോ ഇവിടേയുള്ള കോൺഗ്രസ് നേതാക്കൾക്ക് അറിയില്ല. രാജ്യം വലിയ വെല്ലുവളി നേരിടുന്ന, കോൺഗ്രസിന് നേതൃത്വം ആവശ്യമള്ള സമയത്ത് നേതാക്കൾ വിദേശ യാത്ര ആസ്വദിക്കുകയാണെന്നും ഹാർദിക് പട്ടേൽ രാജിക്കത്തിൽ കുറ്റപ്പെടുത്തി.
യുവജനങ്ങളുടെ എല്ലാ പ്രതീക്ഷയുമാണ് കോൺഗ്രസ് തകർത്തു കളഞ്ഞത്. അതുകൊണ്ട് തന്നെയാണ് യുവജനങ്ങൾ കോൺഗ്രസിൽ നിന്ന് അകലുന്നതും. സർദാർ വല്ലാഭായ് പട്ടേലിനെ കോൺഗ്രസ് അപമാനിച്ചതിനെ ഗുജറാത്തുകാർ ഒരിക്കലും മറക്കില്ല. ജനങ്ങളെ ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ നിന്നെല്ലാം വ്യതിചലിച്ച് മൊബൈലിൽ വരുന്ന സന്ദേശങ്ങളിൽ മാത്രമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയെന്നും ഹാർദിക്ക് കുറ്റപ്പെടുത്തി.
21-ാം നൂറ്റാണ്ടിലൂടെയാണ് രാജ്യം കടന്ന് പോവുന്നത്. യുവജനങ്ങൾക്ക് ശക്തമായ കഴിവുള്ള നേതൃനിരയാണ് ഇപ്പോൾ ആവശ്യം. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തേയും കേന്ദ്രത്തിലേയും കോൺഗ്രസ് നേതാക്കൾ സമയം കണ്ടെത്തുന്നത് എല്ലാത്തിനേയും എതിർക്കാൻ മാത്രമാണ്. എന്നാൽ ജനങ്ങൾക്ക് അവരുടെ ഭാവിയിലേക്കുള്ള ബദൽമാർഗമായിരുന്നു ആവശ്യം. ഒരു പരിഹാര മാർഗവും നിർദേശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാൻ മാത്രമേ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നുള്ളൂ. ഇതിന്റെ ഫലമായി ഓരോ സംസ്ഥാനത്തുനിന്നും കോൺഗ്രസ് പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഹാർദിക് പട്ടേൽ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി, ജമ്മു കശ്മീരിൽ നിന്നും ആർട്ടിക്കിൾ 370 പിൻവലിക്കൽ, അയോദ്ധ്യ വിഷയങ്ങളിലെല്ലാം രാജ്യം കോൺഗ്രസിൽ നിന്ന് പരിഹാരമാർഗം പ്രതീക്ഷിച്ചിരുന്നു. പക്ഷെ കോൺഗ്രസ് ഉണ്ടാക്കിയത് റോഡ് ബ്ലോക്ക് മാത്രമാണ്. ഞങ്ങളെ പോലെയുള്ള പ്രവർത്തകർ ജനങ്ങളെ കാണാൻ ദിവസവും 500, 600 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിക്കുമ്പോൾ ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾ ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം വ്യതിചലിച്ച് ഡൽഹിയിൽ നിന്നുള്ള നേതാക്കൻമാരെ സന്തോഷിപ്പിക്കാൻ പാട് പെടുകയാണെന്നും ഹാർദിക് കുറ്റപ്പെടുത്തി.