കൊച്ചി: സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. 80-ലധികം കുട്ടികൾക്കാണ് ഒരു മാസത്തിനുള്ളിൽ രോഗം ബാധിച്ചത്.
സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗബാധിതരായത്. രോഗകാരണം കണ്ടെത്താനായിട്ടില്ല. കൃത്യമായ രോഗലക്ഷണങ്ങളുണ്ടാകില്ലെന്നതിനാൽ ഇവ കണ്ടെത്താനും വൈകുന്നുണ്ട്.
രോഗബാധിതർക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന നിറത്തിലുള്ള കുമിളകൾ കാണപ്പെടും. അതിനാലാണ് തക്കാളിപ്പനിയെന്ന് വിളിക്കുന്നത്. ചൊറിച്ചിൽ, ചർമത്തിൽ തടിപ്പ്, ശരീരവേദന, പനി, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ബാധിക്കുന്ന അതേ വൈറസുകളാണ് തങ്കാളിപ്പനിക്കും കാരണമാകുന്നത് എന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്.
എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. ശരിയായി ശ്രദ്ധ നൽകിയില്ലെങ്കിൽ രോഗം വേഗം പകരുകയും ചെയ്യും. ശരീരത്തിൽ കുമിളകൾ കണ്ടാൽ അവ ചൊറിയാനോ പൊട്ടിക്കാനോ പാടില്ല. ഇത് തൊലി പറിഞ്ഞു പോകുന്നതിന് കാരണമാകും.
രോഗബാധിതർക്ക് നിർജ്ജലിനീകരണമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഇടക്കിടെ ധാരാളം വെള്ളം നൽകണമെന്ന് കൊച്ചി അമൃത ആശുപത്രി ഇന്റേണൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുഭാഷ് ചന്ദ്ര പറഞ്ഞു. ശരീരശുചിത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.