തിരുവനന്തപുരം: ഓൺലൈൻ വിതരണത്തിന് തയ്യാറായി സപ്ലൈകോ. ആഗസ്റ്റ് മാസത്തോടെ വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ സപ്ലൈകോ ആസ്ഥാനത്താണ് ആദ്യമായി ഓൺലൈൻ വിതരണം നടപ്പാക്കിയത്. സംവിധാനം വിജയകരമായതോടെ ആഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് സപ്ലൈകോ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
സപ്ലൈകോ ലഭ്യമാക്കുന്ന ആപ്പുകൾ വഴി ബന്ധപ്പെട്ടാൽ ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കുന്ന സംവിധാനമാണിത്. വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിനുള്ള ഗതാഗത ചിലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.മൂന്നോളം ആപ്പുകളിലൂടെ സപ്ലൈകോ അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും. പുതിയ സ്റ്റാർട്ടപ്പുകൾ രൂപകൽപന ചെയ്ത ആപ്പുകളും നിലവിലുള്ള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി ഉപയോഗിക്കും. ബ്രാൻഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ വില്പനശാലകളിൽ വില്പനക്കായി വയ്ക്കുന്നതിന് ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ആഗസ്റ്റ് മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ നിരക്കിൽ ഈടാക്കും. ഒരു കമ്പനിയുടെ ഉല്പന്നങ്ങൾ മാത്രം പ്രത്യേകം വില്പനക്കായി വയ്ക്കുന്നതിന് പ്രിഫേർഡ് ഷെൽഫിങ് ഫീസായി 2000 രൂപയും ഈടാക്കും. ഈ ഇനങ്ങളിൽ 400 കോടി രൂപയുടെ വരുമാനമാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.