കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെയുള്ള കുരുക്കുകൾ മുറുക്കാൻ അന്വേഷണ സംഘം തയ്യാറെടുത്ത കഴിഞ്ഞു. അതിനു മുന്നോടിയായാണ് നിർണ്ണായകമായ ആ ആവശ്യം പ്രോസിക്യൂഷൻ ഇന്ന് ഹെെക്കോടതിയുടെ മുന്നിൽ ഉന്നയിച്ചത്. ആ ആവശ്യത്തിന് ഹെെക്കോടതി എന്താണോ മറുപടി നൽകുന്നത് അതിൽ ദിലീപിൻ്റെ വിധിയുണ്ടെന്നുള്ളതാണ് വാസ്തവം. അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും അതിന് അനുമതി ചോദിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് ഹെെക്കോടതിയുടെ ഉത്തരം എന്താകുമെന്നുള്ള ഉറ്റുനോക്കുകയാണ് കേരളം.
അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്നാണ് കാവ്യ മറുപടി നൽകിയതെന്നും അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് കോടതി ചോദ്യം ചെയ്യലിന് ഉത്തരം നൽകുകയാണെങ്കിൽ അടുത്ത ആഴ്ചയ്ക്കു ശേഷമായിരിക്കും അതുണ്ടാകുക. ഇതുവരെ നടന്ന ചോദ്യം ചെയ്യൽ പോലെയായിരിക്കില്ല ഇനിവരുന്ന കാവ്യയുടെ ചോദ്യം ചെയ്യൽ. കാവര്യാമാധവന് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു മുന്നിൽ എത്രത്തോളം പിടിച്ചു നിൽക്കാനാകുമെന്നതിനെ അനുസരിച്ചായിരിക്കും ഈ കേസിൽ ദിലീപിൻ്റെ ഭാവിയും നിലനിൽക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി പ്രോസിക്യൂഷൻ സമയം തേടിയിട്ടുണ്ട്. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാൽ കാവ്യാമാധവനെക്കൂടെ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യുഷൻ ഉന്നയിച്ചതോടെ അന്വേഷണ സംഘത്തിന് ഹെെക്കോടതി സമയം നീട്ടി നൽകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. അങ്ങനെ നീട്ടിനൽകിയാൽ കാവ്യയെ ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരങ്ങളും മറ്റും കോടതിയിലെത്തുകയും അത് ദിലീപിനെ കുടുക്കുവാനുള്ള തെളിവുകളായും മാറിക്കഴിഞ്ഞാൽ അന്വേഷണ സംഘത്തിൻ്റെ ഇതുവരെയുള്ള പ്രയത്നം വിജയം കാണുകയും ചെയ്യും.
ഇതിനിടെ ദീലീപിൻ്റെ സഹോദരീ ഭര്‍ത്താവ് സുരാജിൻ്റെ ഫോണില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനകളുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. ഇത് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്