ലണ്ടന്‍: കോവിഡ് മഹാമാരി ലോകരാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന് മുന്നറിയിപ്പുമായി യു.എന്‍ ഭക്ഷ്യ സമിതി. 4.1 കോടി ജനങ്ങൾ 43 രാജ്യങ്ങളിലായി കൊടും പട്ടിണിയിലാവാന്‍ ഏറെ വൈകില്ലെന്നാണ് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) നല്‍കുന്ന സൂചന. അതെ സമയം ആറു ലക്ഷം പേര്‍ ഇതിനകം പുതുതായി, ക്ഷാമവും, ദാരിദ്ര്യവും പിടികൂടിയവരാണ്.
തുടർച്ചയായുള്ള യുദ്ധങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍ , സാമ്പത്തിക ആഘാതങ്ങള്‍ തുടങ്ങിയവക്കൊപ്പം അവശ്യ വസ്തുക്കള്‍ക്ക് വില കുത്തനെ ഉയരുന്നതും ഭീഷണിയാവുന്നതായി ഡബ്ല്യു.എഫ്.പി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .
ദക്ഷിണ സുഡാന്‍, യെമന്‍ , എത്യോപ്യ, മഡഗാസ്കര്‍, എന്നിവിടങ്ങളിലാണ് കടുത്ത ദാരിദ്ര്യം ഇതിനകം പിടികൂടിയത്. നൈജീരിയ, ബുര്‍കിന ഫാസോ എന്നീ രാജ്യങ്ങളിലെ ചിലയിടങ്ങളിലും പട്ടിണി അതി രൂക്ഷമാണ്. ചില രാജ്യങ്ങളില്‍ പട്ടിണി തിരിച്ചറിയാന്‍ അധികൃതര്‍ വൈകുന്നത് 2011ല്‍ സുഡാനിലുണ്ടായ കൂട്ടമരണത്തിന്റെ സമാന അനുഭവം ആവര്‍ത്തിക്കാനിടയാക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. 130,000 പേര്‍ മരിച്ച ശേഷമായിരുന്നു സുഡാനില്‍ ലോകം നടപടിയെടുത്തത് .
പതിറ്റാണ്ടുകള്‍ക്കു ശേഷം 2016 മുതല്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ പട്ടിണിക്ക് ആക്കം കൂടുകയാണ് . 2019ല്‍ 2.7 കോടി പേര്‍ പട്ടിണിക്ക് അരികിലായിരുന്നുവെങ്കില്‍ കോവിഡ് മഹാമാരിയില്‍ എണ്ണം കുത്തനെ വര്‍ധിച്ചു .കഴിഞ്ഞ മേയ് മാസത്തിനുശേഷം ആഗോള വ്യാപകമായി ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കൂടിയതും പ്രതിസന്ധി കൂട്ടി .
മാംസം, പഞ്ചസാര, ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പാലുല്‍പന്നങ്ങള്‍, എന്നിവക്ക് 40 ശതമാനം വരെയാണ് വില ഉയര്‍ന്നത്. ചോളത്തിന് 90 ശതമാനം വില കൂടിയതായും സംഘടന വെളിപ്പെടുത്തുന്നു . ഗോതമ്പിന് കൂടിയത് 30 ശതമാനം.സുഡാന്‍, സിംബാബ്വെ , വെനസ്വേല, നൈജീരിയ, എന്നീ രാജ്യങ്ങളില്‍ നാണയത്തിൻറെ മൂല്യം ഇടിയുന്നതും വില്ലനാകും. നിലവില്‍ മൊത്തം ജനസംഖ്യയുടെ ഒമ്ബതു ശതമാനം- അഥവാ 69 കോടി പേര്‍ ഓരോ ദിവസവും അന്തിയുറങ്ങുന്നത് വിശപ്പോടെയാണെന്നും ഡബ്ല്യു.എഫ്.പി വിലയിരുത്തുന്നു .