പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജസ്ഥാനിൽ അതീവ ജാഗ്രത. അപകടകാരിയായ വൈറസാണിത്. വേണ്ട മാർഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അറിയിച്ചത്.
ജയ്പുർ: ചത്ത പക്ഷികളിൽ പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചതോടെ രാജസ്ഥാനിൽ അതീവ ജാഗ്രത. ഝല്‍വാർ അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തുവീഴാൻ തുടങ്ങിയതോടെയാണ് ഇവയുടെ സാമ്പിളുകൾ പരിശോധിച്ചത്. ഇതിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ഭരണകൂടം. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫലപ്രദമായ നിരീക്ഷണപ്രവര്‍ത്തനങ്ങൾക്കായി ജില്ലാ തലത്തിൽ ടീമുകളെ നിയോഗിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഡിസംബർ 25ന് ഝൽവാർ മേഖലയിൽ നിന്നാണ് കാക്കകൾ ചത്തുവീഴുന്നുവെന്ന് ആദ്യ റിപ്പോര്‍ട്ട് എത്തുന്നത്. ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ പരിശോധനക്കയച്ചു. ഇതിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഝൽവറിൽ മാത്രം ഇതുവരെ നൂറോളം കാക്കകൾ ചത്തതായാണ് റിപ്പോർട്ട്. ബരണ്‍, കോട്ട, പാലി, ജോധ്പുർ, ജയ്പുർ എന്നിവിടങ്ങളിൽ നിന്നൊക്കെയായി ആകെ 252 കാക്കകളാണ് ഇതുവരെ ചത്തുവീണത്.
പക്ഷിപ്പനി മരണങ്ങൾ അധികവും കാക്കകളിലാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അപകടകാരിയായ വൈറസാണിത്. വേണ്ട മാർഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കുഞ്ഞി ലാൽ മീന അറിയിച്ചത്. ജാഗ്രതയോടെ ഇരിക്കാൻ പൗൾട്രി ഫാം ഉടമകള്‍ക്കും ഫീൽഡ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളും വേണ്ടത്ര നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മീന വ്യക്തമാക്കി.
നിലവിൽ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്നാണ് ഡിപ്പാർട്മെന്‍റ് സെക്രട്ടറി ആരുഷി മാലിക് അറിയിച്ചത്. വീട്ടില്‍ വളർത്തുന്ന പക്ഷികളിലേക്ക് രോഗം പകരാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് ഇപ്പോൾ ഉറപ്പാക്കേണ്ടത്. മാര്‍ഗനിർദേശങ്ങള്‍ കൃത്യമായി പാലിക്കണം. ചത്ത ജീവികളെ നിർദേശങ്ങള്‍ അനുസരിച്ച് തന്നെ സംസ്കരിക്കണം. എന്നീ കാര്യങ്ങളും അധികൃതർ അറിയിച്ചിട്ടുണ്ട്.