പസഫിക് സമുദ്രത്തിന് മുകളില്‍ ചൂട് കൂടുമ്പോള്‍ ആ താപം കടല്‍ കടക്കും. ലോകത്തിൻ്റെ പല ഭാഗങ്ങളിലും മഴയുടെ താളം തെറ്റും. ചിലയിടങ്ങളില്‍ മഴ കുറയും, ചൂട് കൂടും. ഉഷ്ണതരംഗമാവും. വരള്‍ച്ചയുടെ ആശങ്ക ശക്തമാകും. കൃഷിയിടങ്ങളില്‍ അതിൻ്റെ പ്രതിഫലനം ആദ്യം കാണാം. എല്‍-നിനോ എന്ന കാലാവസ്ഥാ പ്രതിഭാസത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം ഇതൊക്കെയാണ്.
മണ്‍സൂണിനെ പ്രധാനമായും ആശ്രയിക്കുന്ന നമ്മുടെ രാജ്യത്ത് താപ തരംഗ സാധ്യതകള്‍ കൂടുതല്‍ ശ്രദ്ധയോടെ കാണേണ്ടതുണ്ട്. മഴയുടെ പെയ്ത്തിലും അളവിലും ഉണ്ടാകുന്ന മാറ്റം കാര്‍ഷിക വിളകളെ ബാധിച്ചേക്കാം. കേരളത്തിൻ്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ പ്രധാന തൂണായ റബറും ഇതില്‍നിന്ന് മുക്തമല്ല. എല്‍ നിനോ പ്രതിഭാസത്തെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക വിഭാഗവും മുന്നറിയിപ്പുകള്‍ നല്‍കിയപ്പോള്‍ തന്നെ റബര്‍ ബോര്‍ഡ് ഇതേക്കുറിച്ച് കര്‍ഷക സമൂഹത്തെ ജാഗരൂകരാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഉഷ്ണ തരംഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടുതലായി വരുമ്പോള്‍ നമുക്ക് കുറച്ചുകൂടി ജാഗ്രത പാലിക്കാം.
റബറിനും കാലാവസ്ഥാ സമ്മര്‍ദം
ആവശ്യത്തിന് മഴയും അനുയോജ്യമായ താപനിലയും ലഭിക്കുന്നതിനെ ആശ്രയിച്ചാണ് സ്വാഭാവിക റബറിൻ്റെ വളര്‍ച്ചയും ഉല്‍പ്പാദനവും. മഴ കുറയുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്താല്‍ മണ്ണിലെ ഈര്‍പ്പം കുറയും. തൈകളുടെ വളര്‍ച്ച മന്ദഗതിയിലാകാം. റബര്‍ പാല്‍ ( ലാറ്റക്‌സ് ) ലഭ്യതയും ഉല്‍പ്പാദനക്ഷമതയും കുറയാം. കീട-രോഗബാധയ്ക്കുള്ള സാധ്യതയും വര്‍ധിച്ചേക്കാം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെ ഓര്‍ത്ത് ആശങ്കപ്പെടുകയല്ല, അതിനെ നേരിടാന്‍ തോട്ടത്തെ നേരത്തേ സജ്ജമാക്കുകയാണ് വേണ്ടത്.
മണ്ണിലെ ഈര്‍പ്പമാണ് ജീവന്‍
വരള്‍ച്ചയെ നേരിടാനുള്ള ആദ്യപടി മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കുകയാണ്. പുതിയ തൈകള്‍ നട്ടശേഷം കവര്‍ ക്രോപ്പുകള്‍ സ്ഥാപിക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഉണങ്ങിയ ഇലകള്‍, പുല്ല്, ഒരു തുടങ്ങിയവ ഉപയോഗിച്ച് തൈകള്‍ക്ക് ചുറ്റും തണുപ്പ് നിലനിര്‍ത്തുന്നതും പ്രയോജനകരമാണ്. ചെരിവുള്ള പ്രദേശങ്ങളില്‍ മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണില്‍ തന്നെ പിടിച്ചുനിര്‍ത്തണം. കോണ്ടൂര്‍ ടെറസുകള്‍, മഴവെള്ള സംഭരണ കുഴികള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഇവിടെ 1.25- 1.5 മീറ്റര്‍ വീതിയില്‍ 20- 30 സെന്റീമീറ്റര്‍ ഉള്ളിലേക്ക് ചെരിവോടെയുളള നിരപ്പുതട്ടുകള്‍ നിര്‍മിക്കുക.
നടീല്‍ വരികള്‍ക്കിടയില്‍ അനുയോജ്യമായ അകലത്തില്‍ കുഴികള്‍ ഒരുക്കുന്നത് മഴവെള്ളം മണ്ണില്‍ ഇറങ്ങാന്‍ സഹായിക്കും. പെയ്യുന്ന മഴ വെള്ളം ഭൂമിയില്‍ കഴിയുന്നത്ര സംരക്ഷിച്ചു നിര്‍ത്താനാണ് ശ്രമിക്കേണ്ടത്. വേനലിനെ ഇടമഴകളിലും മറ്റും വരുന്ന ജലം പാഴാക്കാതിരിക്കാന്‍ മഴക്കുഴികള്‍ ഇടനിരകളില്‍ നിര്‍മിക്കുക. 120 സെ.മി നീളം 45 സെ.മി വീതി 75 സെ.മി ആഴവുമുളള മഴക്കുഴികളാണ് വേണ്ടത്. ഒരു ഹെക്ടര്‍ തോട്ടത്തില്‍ പരമാവധി 250 മഴക്കുഴികള്‍ വരെ തീര്‍ക്കാം. ആഴം കുറഞ്ഞ മണ്ണിലും 20 ശതമാനത്തിലധികം ചെരിവുളള ഇടങ്ങളിലും ഇത്തരം നീര്‍ക്കുഴികള്‍ നിര്‍മിക്കരുത്. ചെരിവ് കൂടിയ സ്ഥലങ്ങളില്‍ ഇടക്കയ്യാലകള്‍ നിര്‍മിച്ച് ഉപരിതലത്തിലെ വെള്ളത്തിന്റെ ഒഴുക്ക് കുറച്ച് മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കണം.
മഴക്കുറവിനെ അതിജീവിക്കുന്ന തൈകള്‍
ഭാവിയിലെ റബര്‍ കൃഷിയില്‍ നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതിലും കരുതല്‍ ആവാം. വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളില്‍ RRI 208, RRI 430, RRI 417 തുടങ്ങിയ വരള്‍ച്ചയെ അതിജീവിക്കാന്‍ ശേഷിയുള്ള ക്ലോണുകള്‍ പരിഗണിക്കുന്നത് നന്നാവും. ചൂടില്‍ വാടിയ തൈകള്‍ക്ക് പകരം ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിച്ച് പുനര്‍നടീല്‍ നടത്തണം.
ഇളം റബര്‍ തൈകളെ കൊടുംവെയിലില്‍നിന്ന് സംരക്ഷിക്കാനും ശ്രദ്ധ വേണം. തണല്‍ ഒരുക്കുന്നതിനൊപ്പം വേനലിന് മുമ്പ് ചുണ്ണാമ്പ് ലായനി പ്രയോഗിക്കുന്നതും തണ്ടില്‍ ചുണ്ണാമ്പോ ചൈന ക്ലേയോ പുരട്ടുന്നതും സൂര്യാതപത്തിൻ്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. വരള്‍ച്ച രൂക്ഷമായാല്‍ ജീവന്‍രക്ഷാ ജലസേചനം നല്‍കണം. ഇതിനായി സബ് സോയില്‍ ഇന്‍ജക്ടര്‍ എന്ന ഉപകരണം ഉപയോഗിച്ചാല്‍ കുറഞ്ഞ ജലത്തില്‍ കൂടുതല്‍ നനയ്ക്കല്‍ സാധിക്കും.
തൈകള്‍ക്ക് വെയില്‍ചൂടേല്‍ക്കാതിരിക്കാന്‍ നട്ട് രണ്ടാംവര്‍ഷം മുതല്‍ കവരവരെ തൊലിയില്‍ തവിട്ടുനിറമുളള ഭാഗത്ത് ചുണ്ണാമ്പോ ഉപയോഗിച്ച വെള്ളപൂശണം. ഇത് തൈത്തണ്ടില്‍ സുര്യാതപം മൂലമുളള പൊള്ളല്‍ എല്‍ക്കാതെ തടയും. കാലാവസ്ഥയിലെ മാറ്റം റബര്‍ തോട്ടങ്ങളിലെ രോഗബാധയെയും സ്വാധീനിച്ചേക്കാം. അസാധാരണ ഇലപൊഴിച്ചില്‍, വൃത്താകൃതിയിലുള്ള ഇലരോഗം, വേരുചീയല്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തണം. രോഗനിയന്ത്രണത്തിന് റബര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
വരള്‍ച്ചക്കാലത്ത് മരങ്ങളില്‍നിന്ന് പരമാവധി ഉല്‍പ്പാദനം നേടാനുള്ള ശ്രമവും ഒഴിവാക്കണം. അമിതമായ ടാപ്പിംഗ് മരങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. ലോ-ഫ്രീക്വന്‍സി ടാപ്പിംഗ് പോലുള്ള ശാസ്ത്രീയ രീതികള്‍ സ്വീകരിക്കുന്നത് മരങ്ങളുടെ കരുത്ത് നിലനിര്‍ത്താന്‍ സഹായിക്കും. തോട്ടത്തിലെ തീപിടിത്ത സാധ്യതയും അവഗണിക്കരുത്. തീ പടരുന്നത് തടയാന്‍ തോട്ടത്തിന് ചുറ്റും ഫയര്‍ ലൈന്‍ ഒരുക്കുന്നത് സുരക്ഷിതമാണ്.
എല്‍-നിനോയെ തടയാന്‍ കര്‍ഷകന് കഴിയില്ല. പക്ഷേ അതിന്റെ ആഘാതം കുറയ്ക്കാന്‍ കഴിയും. മണ്ണിലെ ഈര്‍പ്പം കാക്കുക, മഴവെള്ളം സംഭരിക്കുക, അനുയോജ്യമായ ക്ലോണുകള്‍ തിരഞ്ഞെടുക്കുക, തൈകള്‍ക്ക് സംരക്ഷണം നല്‍കുക, രോഗങ്ങളെ നിരീക്ഷിക്കുക, ആവശ്യമായപ്പോള്‍ ജലസേചനം നല്‍കുക, ടാപ്പിംഗ് ശാസ്ത്രീയമാക്കുക.
കാലാവസ്ഥ മാറുന്നത് കാത്തിരിക്കുകയല്ല; കാലാവസ്ഥ മാറുന്നതിന് മുമ്പ് തോട്ടത്തെ തയ്യാറാക്കുകയാണ് വേണ്ടത്. റബര്‍ കര്‍ഷകന്റെ കൈയിലെ കുട മഴയ്ക്കു മാത്രമല്ലചൂടിനും വരള്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും എതിരായ കരുതലിന്റെ കുട കൂടിയാണ്. പരിപാലനവും പ്രതിരോധ മാര്‍ഗങ്ങള്‍ക്കും ഒപ്പം രോഗനിയന്ത്രണത്തിനുളള മാര്‍ഗനിര്‍ദേശങ്ങളും ബോര്‍ഡ് ഇതിനകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. പരിപാലനവും പ്രതിരോധ മാര്‍ഗങ്ങള്‍ക്കും ഒപ്പം രോഗനിയന്ത്രണത്തിനുളള മാര്‍ഗനിര്‍ദേശങ്ങളും ബോര്‍ഡ് ഇതിനകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്
രോഗനിയന്ത്രണം
ഇലകൊഴിച്ചില്‍
രോഗത്തിൻ്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ ബാവിസ്റ്റിന്‍ 1 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ തളിക്കുക.
പൊടിക്കുമുള്‍ രോഗം: രോഗം പ്രത്യക്ഷപ്പെടുമ്പോള്‍ സള്‍ഫര്‍ പൊടി 11-15 കിലോ/ഹെക്ടര്‍ എന്ന തോതില്‍ 10-15 ദിവസത്തെ ഇടവേള പ്രയോഗിക്കുക. പ്രായം കുറഞ്ഞ ചെടികളില്‍ ബാവിസ്റ്റിന്‍ 1 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ തളിക്കുക.
അകാലിക ഇലപൊഴിച്ചില്‍: ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഡ്രോണ്‍ അല്ലെങ്കില്‍ മൈക്രോണ്‍ സ്‌പ്രേയര്‍ ഉപയോഗിച്ച് കോപ്പര്‍ ഓക്‌സിക്ലോറൈഡ് (COC) 4 കിലോ, 40 ലിറ്റര്‍ കാര്‍ഷിക സ്‌പ്രേ ഓയിലില്‍ കലര്‍ത്തി പ്രയോഗിക്കുക.
ഇലരോഗം: ഒകടോബര്‍വരെ കാണുന്ന ഈ രോഗത്തിന് ഡ്രോണ്‍ അല്ലെങ്കില്‍ മൈക്രോണ്‍ സ്‌പ്രേയര്‍ ഉപയോഗിച്ച് കോപ്പര്‍ ഓക്സിക്ലോറൈഡ് (COC) 4 കിലോഗ്രാം 40 ലിറ്റര്‍ കാര്‍ഷിക സ്‌പ്രേ ഓയിലില്‍ ചേര്‍ത്ത് മൈക്രോ സ്‌പ്രേയര്‍ ഉപയോഗിച്ചോ തളിക്കുക. ചെറിയ തൈകള്‍ക്ക് മാങ്കോസെബ് 2.66 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ തളിക്കുന്നതും ഫലപ്രദമാണ്.
വേരു ചീയല്‍: രോഗലക്ഷണങ്ങള്‍ കണ്ടാല്‍ രോഗബാധിതമായ കുറ്റികള്‍ നീക്കം ചെയ്യുക, നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുക, ട്രൈക്കോഡെര്‍മ പ്രയോഗിക്കുക. രോഗബാധിതവും സമീപത്തുള്ളതുമായ മരങ്ങളില്‍ ടില്‍റ്റ് 5 മില്ലി/ലിറ്റര്‍ എന്ന തോതില്‍ വേരുഭാഗത്ത് ഒഴിച്ചുകൊടുക്കുക (ഒരു മരത്തിന് 5 ലിറ്റര്‍ ലായനി).
ശുപാര്‍ശ ചെയ്യുന്ന പരിപാലന നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുന്നത് പ്രതീക്ഷിക്കുന്ന എല്‍-നിനോ സാഹചര്യങ്ങളുടെ പ്രതികൂല ആഘാതം കുറയ്ക്കാനും സ്വാഭാവിക റബര്‍ തോട്ടങ്ങളുടെ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും നിലനിര്‍ത്താനും സഹായിക്കും.









