ആഗോള ബോക്സ് ഓഫീസിൽ ചരിത്ര നേട്ടം സ്വന്തമാക്കി നിവിൻ പോളി – മമിത ബൈജു ചിത്രം ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’. റിപ്പോർട്ടുകൾ പ്രകാരം, 270 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള ഗ്രോസ്. ഇതോടെ മലയാള സിനിമാ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരിക്കുകയാണ് ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ബെത്ലഹേം’.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാനെ’ മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 268 കോടി രൂപയായിരുന്നു ‘എമ്പുരാന്റെ’ ലൈഫ് ടൈം ആഗോള ഗ്രോസ്. വെറും 18 ദിവസം കൊണ്ടാണ് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഈ റെക്കോർഡ് മറികടന്നത്. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോഴാണ് നിവിൻ പോളി ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 304 കോടിയുമായി ‘ലോക’യാണ് മലയാളത്തിലെ പണംവാരി ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. വൈകാതെ, ഈ റെക്കോർഡും വഴിമാറും എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ സൂചിപ്പിക്കുന്നത്.
അതിവേഗം 200 കോടി കളക്ഷൻ സ്വന്തമാക്കിയ മലയാളം സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. എമ്പുരാൻ (അഞ്ച് ദിനം), ദൃശ്യം 3 (ഒൻപത് ദിനം) എന്നിവയാണ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
ഗിരീഷ് -നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഇവരുടെ ആറാം നിർമാണ സംരംഭമാണിത്.








