ഹത്രാസ് : മാധ്യമങ്ങൾക്ക് വിലക്കില്ല രാഷ്ട്രീയക്കാർക്ക് വിലക്ക് തുടരും

0
97

ലക്നോ: ഹാഥറസില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. കൂട്ടബലാത്സംഗത്തിനിരയായി 20കാരിയായ ദലിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളായി ഹാഥറസ് ഗ്രാമത്തിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.

 

മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും രാഷ്ട്രീയക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നും ഹാഥറസ് ജോയിന്‍റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടംബം വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത മജിസ്ട്രേറ്റ് നിഷേധിച്ചു. ആരുടേയും ഫോണുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടില്‍ മഫ്തിയില്‍ പൊലീസ് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മാധ്യമങ്ങളോട് എന്താണ് പറയുന്നതെന്ന് അറിയാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. വീട്ടുകാരുടെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് തിടുക്കം കൂട്ടിയെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു. കുറ്റക്കാരായ നാല് പൊലീസ് ഉദ്യോഗസ്ഥരെ യോഗി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

 

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാനെയും സംഘത്തേയും പെണ്‍കുട്ടിയുടെ വീടിന്‍റെ ഒന്നര കിലോമീറ്റര്‍ അകലെ വെച്ചാണ് പൊലീസ് തടഞ്ഞത്. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് നേതാക്കളും ഇന്ന് വീണ്ടും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here