ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോറിലേക്ക് ഇന്ത്യ

0
38

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോറിലേക്ക് അതിവേഗം കുതിച്ച് ഇന്ത്യ. രണ്ടാം ദിനത്തില്‍ ധ്രുവ് ജുറേലും ഋഷഭ് പന്തും ചേര്‍ന്ന സഖ്യം അര്‍ധ സെഞ്ച്വറികളുമായി കളം വാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. ഒന്നാം ദിനത്തില്‍ ബാറ്റിങിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ പന്ത് രണ്ടാം ദിനത്തില്‍ ക്രീസില്‍ മടങ്ങിയെത്തി ഇന്ത്യന്‍ മുന്നേറ്റത്തിന്റെ കടിഞ്ഞാണേന്തുകയായിരുന്നു.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയില്‍. പന്ത് 6 ഫോറും 2 സിക്‌സും സഹിതം 63 റണ്‍സുമായും ജുറേല്‍ 5 ഫോറുകള്‍ സഹിതം 59 റണ്‍സുമായും ക്രീസില്‍. പരമ്പരയില്‍ പന്ത് നേടുന്ന രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു പിരിയാത്ത ഏഴാം വിക്കറ്റില്‍ സെഞ്ച്വറി (112) കൂട്ടുകെട്ടുയര്‍ത്തി.

5 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ 307ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് അരങ്ങേറ്റക്കാരന്‍ സാരാംശ് ജെയ്‌നിന്റെ (6) വിക്കറ്റ് നഷ്ടമായി. പിന്നീടാണ് പന്ത്- ജുറേല്‍ സഖ്യം നിലയുറപ്പിച്ചത്.

നേരത്തെ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ ആദ്യ ദിനത്തില്‍ ഭേദപ്പെട്ട നിലയില്‍ കളി അവസാനിപ്പിച്ചത്. യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ എന്നിവരും പൊരുതി.

തുടരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി തൂക്കി ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ നിന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും കിടിലന്‍ ശതകവുമായി കളം വാണ താരം രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ കന്നി ടെസ്റ്റ് ശതകമായിരുന്നെങ്കില്‍ കരിയറിലെ നാലാം ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

168 പന്തില്‍ 10 ഫോറുകള്‍ സഹിതം പടിക്കല്‍ 100 റണ്‍സുമായാണ് സെഞ്ച്വറിയില്‍ എത്തിയത്. സ്‌കോര്‍ 91ല്‍ നില്‍ക്കെ തുടരെ രണ്ട് ഫോറുകള്‍ പറത്തി പടിക്കല്‍ 99ല്‍ എത്തി. പിന്നാലെ സിംഗിള്‍ എടുത്ത് ശതകവും തൊട്ടു. ഒടുവില്‍ താരം 193 പന്തില്‍ 12 ഫോറുകള്‍ സഹിതം 117 റണ്‍സെടുത്തു പുറത്തായി.

ശുഭ്മാന്‍ ഗില്‍ 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു മടങ്ങി. രവീന്ദ്ര ജഡേജ 4 ഫോറുകള്‍ സഹിതം 43 റണ്‍സെടുത്തു.

പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് സഖ്യം അധികം ക്രീസില്‍ നിന്നില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍- ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ ട്രാക്കിലാക്കി.

ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റണ്‍സുമായി മടങ്ങി. സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 45 റണ്‍സെടുത്തു പുറത്തായി. താരം 9 ഫോറുകള്‍ തൂക്കി. സ്‌കോര്‍ 66ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്.

പിന്നീടാണ് ഗില്‍- പടിക്കല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ടെസ്റ്റ് കരിയറിലെ 9ാം അര്‍ധ സെഞ്ച്വറി നേടിയാണ് ഗില്‍ ഔട്ടായത്. അതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. താരം 3 റണ്‍സില്‍ നില്‍ക്കെയാണ് മടങ്ങിയത്.

ലങ്കന്‍ നിരയില്‍ 3 വിക്കറ്റെടുത്ത പേസര്‍ അസിത ഫെര്‍ണാണ്ടോയാണ് ബൗളിങില്‍ തിളങ്ങിയത്. ലഹിരു കുമാര, കേശര നുവന്ത എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here