യുവനടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലായിരുന്നു അന്ത്യം. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് കുടുംബം വാർത്ത ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധികളോട് ശക്തമായി പോരാടിയ വ്യക്തിയായിരുന്നു അനന്യയെന്നും ഈ ദുഃഖസമയത്ത് സ്വകാര്യത മാനിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
മുംബൈയിൽ വളർന്ന അനന്യ രാജ് 2016-ൽ പുറത്തിറങ്ങിയ ‘7 ഹവേഴ്‌സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘ദി ഫൈനൽ എക്സിറ്റ്’ (2017), വിക്രം ഭട്ടിന്റെ ‘ഗോസ്റ്റ്’ (2019) എന്നീ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.തെലുങ്ക് ചിത്രമായ ‘തഗ്ഗേദേ ലെ’ (2022), ത്രിഭാഷാ ചിത്രമായ ‘മദ്രാസി ഗ്യാങ്’ തുടങ്ങി പ്രാദേശിക ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്. നവീൻ ചന്ദ്ര, ദിവ്യ പിള്ള എന്നിവർക്കൊപ്പമാണ് ‘തഗ്ഗേദേ ലെ’ എന്ന സസ്പെൻസ് ത്രില്ലറിൽ അഭിനയിച്ചത്.








