രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യഘട്ട സർവീസ് അടുത്ത വർഷം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നടന്ന HYSEA GCCS & ഐടി റൗണ്ട് ടേബിളിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലായിരിക്കും ആദ്യ സർവീസ് നടത്തുക. ബാക്കിയുള്ള സെക്ഷനുകൾ ഘട്ടങ്ങളായി കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാപി-സൂറത്ത് സെക്ഷൻ ആദ്യവും, തുടർന്ന് വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, ഒടുവിൽ അഹമ്മദാബാദ്-മുംബൈ എന്നിങ്ങനെയായിരിക്കും ഇത്.
ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കാനുള്ള കഴിവ് ഇന്ത്യ ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അതിവേഗ റെയിൽ വികസനം കണക്റ്റിവിറ്റിയും പ്രാദേശിക സാമ്പത്തിക സംയോജനവും ഗണ്യമായി മെച്ചപ്പെടുത്തുമെന്നും പദ്ധതിയുടെ വിശാലമായ സ്വാധീനം എടുത്ത് കാണിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.
ഹൈദരാബാദുമായി ബന്ധിപ്പിച്ച് പുതിയ അതിവേഗ ഇടനാഴികൾ
ഹൈദരാബാദുമായി ബന്ധിപ്പിച്ചിരിക്കുന്ന മൂന്നു പുതിയ അതിവേഗ റെയിൽ ഇടനാഴികൾക്കായുള്ള കേന്ദ്രത്തിന്റെ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ഇത് നഗരത്തെ പൂനെ, ചെന്നൈ, ബെംഗളൂരു എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഈ ഇടനാഴികൾ ഹൈദരാബാദിനെ ഒരു പ്രധാന അതിവേഗ റെയിൽ കേന്ദ്രമാക്കി മാറ്റുകയും പടിഞ്ഞാറൻ, ദക്ഷിണേന്ത്യയിലുടനീളം സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
നിർദ്ദിഷ്ട മുംബൈ-പൂനെ ബുള്ളറ്റ് ട്രെയിൻ ഇടനാഴി 170 കിലോമീറ്റർ റൂട്ടിലെ യാത്രാ സമയം വെറും 48 മിനിറ്റായി കുറയ്ക്കുമെന്നും പൂനെയ്ക്കും ഹൈദരാബാദിനും ഇടയിലുള്ള ഏകദേശം 500 കിലോമീറ്റർ യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂറും എട്ട് മിനിറ്റും എടുക്കുമെന്നും മന്ത്രി പറഞ്ഞു. മുംബൈ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, സൂറത്ത്, വാപ്പി, താനെ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സംയോജിത സാമ്പത്തിക ആവാസവ്യവസ്ഥ ഈ ശൃംഖല സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി പങ്കുവച്ച അശ്വിനി വൈഷ്ണവ്, രാജ്യത്തുടനീളമുള്ള 261 റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രത്തിന്റെ “നവ്-നിർമാൻ” പരിപാടിക്ക് കീഴിൽ ഇതിനകം പുനർവികസിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനം പുരോഗമിക്കുകയാണെന്നും അതേസമയം ട്രെയിൻ പ്രവർത്തനങ്ങൾ തുടരുകയാണെന്നും സുരക്ഷ, ഗുണനിലവാരം, പ്ലാറ്റ്‌ഫോമുകൾക്ക് മുകളിൽ ഒരു വലിയ എയർ കോൺകോഴ്‌സ് നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാനയിലെ കേന്ദ്രത്തിന്റെ നിക്ഷേപങ്ങളെ കുറിച്ചും മന്ത്രി എടുത്ത് പറഞ്ഞു. ഇലക്ട്രോണിക്സ് നിർമ്മാണ സംരംഭങ്ങളിൽ നിന്ന് സംസ്ഥാനത്തിന് നേട്ടമുണ്ടായെന്നും 5,400 കോടി രൂപയുടെ റെയിൽവേ ബജറ്റ് ലഭിച്ചതായും ഇത് പ്രധാന അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.







