കോഴിക്കോട്: ബഷീർ ദിനത്തിന് ഒരു ദിവസം ബാക്കി നിൽക്കേ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്‌മരിച്ച് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. നാടകം കൊണ്ട് ഒരു സിസ്റ്റം ഉണ്ടാക്കിയത് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതത്തിലൂടെയാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾ നിലനിർത്തുന്നതിനായുള്ള ബഷീർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേപ്പൂർ സുൽത്താൻ്റെ വൈലാലിലെ വീട്ടുമുറ്റത്താണ് ചടങ്ങ് നടന്നത്.
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് തിരുവഞ്ചൂർ
‘നാടകത്തിന് കൃത്യരൂപം കൊടുത്ത് കൊണ്ട് കോഴിക്കോട്ടെ ജനങ്ങളുടെ ഹൃദയത്തിൽ നങ്കൂരമിട്ട ഒരുവ്യക്തിയായി വൈക്കം മുഹമ്മദ് ബഷീർ മാറുകയായിരുന്നു.
അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിയതിന് അദ്ദേഹത്തിന് ശിക്ഷയും ലഭിച്ചു, അതെല്ലാം അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൻ്റെ ഭാഗമാണ്’ തിരുവഞ്ചൂർ പറഞ്ഞു.
സത്യം പറഞ്ഞാൽ നമ്മുടെ സാഹിത്യ ലോകത്തേക്ക് പുതിയ ഒരു മാനം വൈക്കം മുഹമ്മദ് ബഷീർ ഉണ്ടാക്കിയിട്ടുണ്ടെന്നും അക്കാര്യം വ്യക്തമാക്കുന്നതിന് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ മാത്രം ഓർത്താൽ മതിയെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. ബേപ്പൂർ സുൽത്താൻ എന്ന് വിളിച്ചാലും അദ്ദേഹം യഥാർത്ഥത്തിൽ കേരളത്തിൻ്റെ സുൽത്താനായി മാറുകയായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ അവരുടെ ഭാഷയിൽ അവരുടെ ഹൃദയ വികാരം മനസിലാക്കി ജനങ്ങളിൽ എത്തിക്കുക വഴി ഇത്രയും വലിയ പ്രചുരപ്രചാരണം നടത്തിയ ഒരു സാഹിത്യകാരൻ വേറെ ഇല്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
‘നമ്മുടെ സമൂഹത്തിന് ആദർശ ശുദ്ധിയുടെ ഒരു മുഖം നൽകിയ വ്യക്തി കൂടിയാണ് വൈക്കം മുഹമ്മദ് ബഷീർ. അതുകൊണ്ടുതന്നെയാണ് ആദർശത്തിൻ്റെ കാര്യമായാലും ആൾരൂപത്തിൻ്റെ കാര്യമായാലും അദ്ദേഹത്തിൻ്റെ പ്രത്യേകതകൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടത്. ബേപ്പൂരിൽ അദ്ദേഹത്തെക്കുറിച്ച് എന്തെല്ലാം കഥകൾ ഉണ്ടാകും എന്നത് ഓർക്കാവുന്നതാണ്’ അദ്ദേഹം പറഞ്ഞു. പുതിയ തലമുറകൾ ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾ നിലനിർത്തുന്നതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ അഭിനന്ദനാർഹമാണെന്ന് എംഎൽഎ പി എ മുഹമ്മദ് റിയാസിനെ അഭിനന്ദിച്ചുകൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.
തുടർന്ന് അദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിൻ്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അതിനുശേഷം വൈക്കം മുഹമ്മദ് ബഷീർ ഉപയോഗിച്ച മുറിയും അവിടുത്തെ ചാരുകസേരകളും അദ്ദേഹത്തിൻ്റെ പുസ്‌തകങ്ങളും തിരുവഞ്ചൂർ വീക്ഷിച്ചു. എംഎൽഎമാരായ പി എ മുഹമ്മദ് റിയാസ്, ജയന്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾ നിലനിർത്താൻ ബേപ്പൂരിലെ ആകാശ പറവയിൽ ബഷീർ ഫെസ്റ്റ് എന്ന പേരിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്‌തത്.
ബഷീറിൻ്റെ ഓർമ്മകൾ നിലനിർത്താൻ ബഷീർ കഥ പറച്ചിൽ, ബഷീർ ക്വിസ് മത്സരം, മാജിക് ഷോ, മഹ്ഫില്‍ ,ബേപ്പൂർ സുൽത്താൻ്റെ പെണ്ണുങ്ങൾ എന്ന നാടകം, ഏകാംഗ നൃത്തം, മുച്ചീട്ട് കളിക്കാരൻ്റെ മകൾ നാടകം എന്നിങ്ങനെ വിവിധ പരിപാടികളും വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പത്തിരണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടക്കും.






