ഹോർമുസ് കടലിടുക്കിലെ സൈനിക സംഘർഷങ്ങൾക്ക് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക നയതന്ത്ര ചർച്ചകൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കും. അമേരിക്കൻ പ്രതിനിധി സംഘം ദോഹയിലേക്ക് തിരിച്ചു. എന്നാൽ അമേരിക്കയുമായി ഔദ്യോഗിക ചർച്ചകൾ തീരുമാനിച്ചിട്ടില്ലെന്നാണ് ഇറാൻ്റെ നിലപാട്.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ദോഹയിലേക്ക് തിരിച്ചത്. ട്രംപിൻ്റെ മരുമകനും മുതിർന്ന ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നർ വിറ്റ്കോഫിനൊപ്പം ഉണ്ടോയെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്ച ദോഹയിൽ ഇറാനുമായി നിർണായക ചർച്ചകൾ നടക്കുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാൻ്റെ ആണവ മോഹങ്ങൾ ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അവർക്ക് ആണവായുധം നൽകില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ നാവിക സംഘർഷത്തിന് ശേഷം ആഗോള എണ്ണവില സ്ഥിരത കൈവരിച്ചതായും അമേരിക്കയുടെ ഭൗമരാഷ്ട്രീയ നിലപാടുകളിൽ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ്റെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഇരു രാജ്യങ്ങളും തമ്മിൽ അടുത്തിടെ വെടിവയ്പ്പ് ഉൾപ്പെടെയുള്ള സൈനിക സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന ശ്രമങ്ങൾ സജീവമായത്.
ഇറാൻ്റെ പ്രതികരണം
അമേരിക്ക കരാറുകൾ പാലിക്കാൻ തയാറായാൽ തങ്ങളും അതിന് തയാറാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. പരസ്പര ധാരണ എന്നത് ഇരുവശത്തേക്കുമുള്ള പാതയാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ഭീഷണികളോടുള്ള തങ്ങളുടെ സമീപനം യുക്തിയിലും മനുഷ്യൻ്റെ അന്തസ്സിലും അധിഷ്ഠിതമാണെന്നും, നടപടികളിലേക്ക് കടക്കുമ്പോൾ നിർണായകമായ പ്രതിരോധം തീർക്കുമെന്നും ട്രംപിൻ്റെ പേരെടുത്ത് പറയാതെ പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. മുൻപ് ട്രംപ് പ്രസിഡൻ്റായിരുന്ന സമയത്താണ് ഇറാനുമായുള്ള ആണവക്കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത്.
ചർച്ച നിഷേധിച്ച് ഇറാൻ
അമേരിക്കൻ പ്രതിനിധികളുമായി ഈ ആഴ്ച യാതൊരുവിധ ചർച്ചകളും തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ്റെ ഒരു പ്രതിനിധി സംഘം ഖത്തറിലേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിലും, അമേരിക്കൻ ഉദ്യോഗസ്ഥരുടെ സന്ദർശനവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു. നിലവിലുള്ള ധാരണാപത്രത്തിലെ പതിനൊന്നാം അനുച്ഛേദം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് സംഘം ഖത്തറിലെത്തുന്നത്. അന്തിമ കരാറിനായുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, ധാരണാപത്രത്തിലെ ഒന്ന്, നാല്, അഞ്ച്, 10, 11 എന്നീ അനുച്ഛേദങ്ങൾ നടപ്പിലാക്കിയതിന് ശേഷം മാത്രമേ അന്തിമ ചർച്ചകൾ തുടങ്ങുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്ക് ശേഷം നയതന്ത്രപരമായ മുന്നേറ്റം നടത്താൻ അമേരിക്ക ശ്രമിക്കുമ്പോൾ, നേരിട്ടുള്ള സമ്മർദങ്ങൾക്ക് വഴങ്ങാൻ ഇറാൻ തയാറല്ലെന്നാണ് സൂചന. പരസ്യമായ വാക്പോരുകൾ തുടരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം സജീവമാണ്. മുൻപും അമേരിക്കയ്ക്കും ഇറാനും ഇടയിൽ തടവുകാരെ കൈമാറുന്നതിലും സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിലും മധ്യസ്ഥനായി ഖത്തർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.








