മുസ്ലിം ലീഗിൽ വീണ്ടും നിലവിളക്ക് വിവാദം; ഫാത്തിമ തഹ്ലിയക്കെതിരെ സമസ്ത,

0
32

പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹ്ലിയ നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷമാകുന്നു. മണ്ഡലത്തിലെ ഒരു റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് ഫാത്തിമ തഹ്ലിയ നിലവിളക്ക് കൊളുത്തിയത്. സംഭവത്തിൽ സമസ്ത എം.എൽ.എയെ വിമർശിച്ച് രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. മറ്റ് മതസ്ഥർ തങ്ങളുടെ മതപരമായ പാരമ്പര്യങ്ങളുടെ ഭാഗമായി ആചരിക്കുന്നതും ഇസ്ലാമിക അധ്യാപനങ്ങളിൽ പറയാത്തതുമായ ചടങ്ങുകളിലും ആചാരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് വിശ്വാസികൾ മാറിനിൽക്കണമെന്നാണ് സമസ്ത കേന്ദ്ര മുശാവറ അറിയിച്ചത്.

നിലവിളക്ക് കൊളുത്തുന്നത് ചരിത്രപരമായി മറ്റു മതവിഭാഗങ്ങൾ അവരുടെ മതപരമായ ചടങ്ങായി ആചരിക്കുന്നതാണെന്നും സാമുദായിക സൗഹാർദ്ദം നിലനിർത്തിക്കൊണ്ടുതന്നെ മുസ്ലിങ്ങൾ ഇതിൽ ജാഗ്രത പാലിക്കണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്. വിവാദത്തെ കുറിച്ച് പരാമർശിച്ച സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഘടനയുടെ നിലപാട് വിശദീകരിച്ചു. ഇസ്ലാം മറ്റു മതസ്ഥരുമായി സൗഹാർദ്ദപരമായ ബന്ധവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ മതപരമായ ആചാരങ്ങളുടെ കാര്യത്തിൽ കൃത്യമായ നിബന്ധനകൾ കൽപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരം വിശ്വാസങ്ങളെ അംഗീകരിക്കുകയോ അടിസ്ഥാനമാക്കുകയോ ചെയ്യാതെ, മുസ്ലിം ഇതര വിഭാഗങ്ങളോട് സാദൃശ്യം പുലർത്തുന്ന ഒരു പ്രവൃത്തിയായി മാത്രമാണ് ഇത് ചെയ്യുന്നതെങ്കിൽ, അത് നിഷിദ്ധവും പാപവുമാണെന്നും എന്നാൽ അത്തരം വിശ്വാസങ്ങളെ അംഗീകരിച്ച് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ അത് മതത്തിൽ നിന്ന് പുറത്താവാനുള്ള കാരണമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ നിലവിളക്ക് വെളിച്ചത്തിനുള്ള ഒരു സ്രോതസായി മാത്രം ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും സമസ്ത വ്യക്തമാക്കുന്നു.

എം.എൽ.എയെ പിന്തുണച്ച് സോഷ്യൽ മീഡിയ

വിളക്ക് കൊളുത്തിയ മുസ്ലിം ലീഗ് എം.എൽ.എക്കെതിരായ സമസ്തയുടെ വിമർശനത്തോട് പലരും സോഷ്യൽ മീഡിയയിൽ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ ആചാരം അനുഷ്ഠിക്കുന്നത് ഇസ്ലാമിന് വിരുദ്ധമല്ലെന്നാണ് ഇവരിൽ പലരും വാദിക്കുന്നത്. ഇന്ത്യയിലെ പല മസ്ജിദുകളിലും ഇത്തരം വിളക്കുകൾ കണ്ടിട്ടുണ്ടെന്നും ഒരു മുസ്ലിം മകൾ ഈ ചടങ്ങിൽ പങ്കെടുത്തതിൽ മുസ്ലിങ്ങൾ അഭിമാനിക്കണമെന്നും സിറാജുദ്ദീൻ ഷെയ്ഖ് എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചു.

എന്നു മുതലാണ് ഇസ്ലാമിൽ നിലവിളക്ക് കൊളുത്തുന്നത് നിഷിദ്ധമായതെന്നും പല പള്ളികളിലും ദർഗകളിലും വിളക്കുകൾ തെളിക്കാറുള്ളതിനാൽ ഈ ആചാരം ഒരു വിലക്കായി കരുതേണ്ടതില്ലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

ആരാണ് ഫാത്തിമ തഹ്ലിയ?

കേരള നിയമസഭയിലെ മുസ്ലിം ലീഗിന്റെ ആദ്യത്തെ എം.എൽ.എയാണ് ഫാത്തിമ തഹ്ലിയ. നിയമ ബിരുദധാരിയായ ഫാത്തിമ, കോഴിക്കോട് ലോ കോളേജിൽ എം.എസ്.എഫ് പ്രവർത്തകയായാണ് രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ മുൻനിര നേതാവായി ഉയർന്ന് വന്ന ഫാത്തിമ തഹ്ലിയ നിലവിൽ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയാണ്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ കൗൺസിലറായിരിക്കെയാണ് പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായി ദീർഘകാലം അറിയപ്പെട്ടിരുന്ന പേരാമ്പ്രയിൽ സംസ്ഥാനത്തെ മുതിർന്ന സിപിഎം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണനെ അട്ടിമറിച്ചാണ് ഫാത്തിമ 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here