ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളിക്കത്തുന്നു. 265 കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം ഉത്തരേന്ത്യയെ സ്തംഭിപ്പിച്ചു. പ്രക്ഷോഭകര്‍ റോഡും റെയില്‍ ട്രാക്കുകളും ഉപരോധിച്ചു.
അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ (എഐകെഎസ്സിസി) നേതൃത്വത്തില്‍ 265ലധികം കര്‍ഷക സംഘടനകളാണ് ഇന്നത്തെ പ്രക്ഷോഭത്തില്‍ അണിനിരന്നത്. കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിക്കാത്ത നിരവധി സംഘടനകളും സമരത്തില്‍ പങ്കാളികളായി.
രാജ്യവ്യാപകമായി 20,000 ത്തോളം സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നതായി എഐകെഎസ്സിസി ജനറല്‍ സെക്രട്ടറി അവിക് സാഹ പറഞ്ഞു.
ഭാരതീയ കിസാന്‍ യൂണിയന്റെ ബാനറില്‍ അണിനിരന്ന 31 കര്‍ഷക സംഘടനകളുടെ പ്രതിഷേധത്തില്‍ പഞ്ചാബ് പൂര്‍ണമായും സ്തംഭിച്ചു. സമരക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ബതിന്ദയിലെ നിയോജകമണ്ഡലത്തില്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. രാഷ്ട്രീയ നേതാക്കളും നടന്മാരും ഗായകരും തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ സമരത്തില്‍ പങ്കെടുത്തു.
പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തേക്ക് കടന്നു. അമ്ബാലയിലെ ഹരിയാന-പഞ്ചാബ് അതിര്‍ത്തി അടച്ചു. വിവിധ ദേശീയ പാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. കര്‍ഷക മാര്‍ച്ചുകള്‍ തടയുന്നതിന് ഡല്‍ഹി അതിര്‍ത്തികള്‍ കനത്ത പോലീസ് കാവലിലാണ്. എഐകെഎസ്സിസിയുടെ ആഹ്വാനപ്രകാരം ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലിറങ്ങി.