പെട്രോള്‍ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്; ലിറ്ററിന് 90 പൈസ കൂടി,

0
19

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവിലയിൽ വർധനവ്. പൊതുമേഖല എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് 90 പൈസ വീതമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരാഴ്‌ചയ്ക്കുള്ളിൽ പെട്രോൾ ഡീസൽ വിലയിൽ ആകെ നാല് രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രീമിയം പെട്രോളിനും ഡീസലിനും വർധനവുണ്ടായിട്ടുണ്ട്.

വില വര്‍ധന രാവിലെ മുതല്‍ തന്നെ നിലവില്‍ വന്നു കഴിഞ്ഞു. ആഗോള ക്രൂഡോയിൽ വിപണിയിലെ പ്രത്യാഘാതത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച ലിറ്ററിന് മൂന്നു രൂപ വീതം കൂട്ടിയിരുന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 111. 70 രൂപയും കൊച്ചിയിൽ 109.80 രൂപയുമാണ് ഏറ്റവും പുതിയ വില. ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110 ഡോളറായി ഉയർത്തിയതാണ് കമ്പനികളെ സമ്മർദ്ദത്തിലാക്കുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡുകൾ പുതുക്കി ഇടിയുന്നതും ഇറക്കുമതിച്ചെലവ് ഉയർത്തുന്നു. അഞ്ചു ദിവസത്തിനിടെ പെട്രോളിനും ഡീസലിനും നാലു രൂപയിലധികം കൂടിയതോടെ വിലക്കയറ്റവും ഗതാഗതച്ചെലവും ഉയരുമെന്നത് വ്യക്തമാണ്. സിഎൻജിയുടെ വില ഞായറാഴ്‌ച കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വാരവും രണ്ട് രൂപ കൂട്ടിയിരുന്നു. ഇന്നലെയും 90 പൈസവീതം പെട്രോള്‍, ഡീസല്‍ ലിറ്ററിന് കൂട്ടിയിരിന്നു.

പെട്രോള്‍ വില വർധനവിൽ വലഞ്ഞ് ഡെലിവറി ബോയ്‌സ്

തുടർച്ചയായുള്ള ദിവസങ്ങളിലുണ്ടാകുന്ന ഈ വർധനവ് ജനജീവിതം ദുഃസഹമാക്കുകയാണ്. ഇന്ധനവിലയിലെ തുടർച്ചയായുള്ള ഈ വർധനവ് സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. വെള്ളിയാഴ്‌ച മൂന്ന് രൂപയാണ് ഒറ്റയടിയ്‌ക്ക് ഉയര്‍ന്നത്.

അതേസമയം പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ വഷളായെങ്കിലും രാജ്യത്ത് ഇന്ധന വിതരണം സുഗമമായി തുടരുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിച്ചിരുന്നു. ചിലയിടങ്ങളിൽ ജനങ്ങൾ പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്.

എന്നാൽ രാജ്യത്തെ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് പെട്രോളും ഡീസലും സ്റ്റോക്കുണ്ടെന്നും അഭ്യൂഹങ്ങളിലും തെറ്റായ വാർത്തകളിലും വിശ്വസിക്കരുതെന്നും പൗരന്മാരോട് അവർ നിർദേശിച്ചു. വിതരണം തടസമില്ലാതെ തുടരുന്നതിനായി റിഫൈനറികൾ ഉയർന്ന തോതിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രാലയം മുൻപ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here