യുവനടിയുടെ പീഡന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു

0
77

യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക് എത്തിക്കുകയും രാവിലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. രഞ്ജിത്തിനെ ടൗണ്‍ സബ്ജയിലിലേക്ക് കൊണ്ടുപോകും. ഏപ്രില്‍ 13നാണ് രഞ്ജിത്തിന്റെ റിമാന്‍ഡ് അവസാനിക്കുക.

തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നാണ് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് വാദിക്കുന്നത്. സംഭവം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാല്‍ പരാതി നല്‍കിയത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും കോടതിയെ അറിയിക്കും. ഇന്ന് 12 മണിക്കാണ് ജാമ്യഹര്‍ജി പരിഗണിക്കുക. അറസ്റ്റിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും പ്രതിഭാഗം കോടതിയില്‍ അറിയിക്കും. അതേസമയം രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.

ചിത്രീകരണം നടക്കുന്ന ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കാരവാനില്‍ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗണ്‍സിലിംഗിന് വിധേയയാകേണ്ടി വന്നെന്നും നടി പരാതിയില്‍ പറയുന്നു. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ രഞ്ജിത്ത് പരാതിയില്‍ കഴമ്പുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സംവിധായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ രഞ്ജിത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരുതരത്തിലുള്ള പഴുതുകളും നല്‍കാതെയായിരുന്നു അറസ്റ്റ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here