കൊച്ചി: കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ ദേശീയപാത 66 വികസനത്തിൻ്റെ ഭാഗമായി നിർമാണം പൂർത്തിയായ ആറുവരിപ്പാതയുടെ ആദ്യ രണ്ട് റീച്ചുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആറുവരിപ്പാതയും വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ ആറുവരിപ്പാതയുമാണ് പ്രധാനമന്ത്രി എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുക.
ദേശീയപാത 66ലെ തലപ്പാടി – ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാത 2,650 കോടി രൂപയിലധികം ചെലവിലാണ് നിർമിച്ചത്. മുംബൈ – കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പാത കാസർകോട് – കണ്ണൂർ ജില്ലകൾ തമ്മിലും മംഗളൂരുവും മുഴപ്പിലങ്ങാടും ഉൾപ്പെടെ, സമീപപ്രദേശങ്ങൾ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും. കാസർകോട്, ബേക്കൽ, പയ്യന്നൂർ, കണ്ണൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കൽ തുറമുഖവുമായുള്ള ബന്ധം വർധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും.
ഏകദേശം 2,140 കോടി രൂപ ചെലവിലാണ് വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ ആറുവരിപ്പാത നിർമാണം പൂർത്തിയാക്കിയത്. നിലവിലുള്ള വിഭജിക്കാത്ത രണ്ടുവരിപ്പാതയെ ഇരുവശങ്ങളിലും സർവീസ് റോഡുള്ള ആറുവരി ദേശീയപാതയായാണ് ഈ പദ്ധതിയിലൂടെ ഉയർത്തുന്നത്. ഇതു ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കാനും റോഡുസുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും. ഈ ദൂരപരിധിയിലുള്ള യാത്രാസമയം ഒരുമണിക്കൂറിലധികം എന്നതിൽനിന്ന് ഏകദേശം 15–20 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ബീച്ച്, ബേപ്പൂർ തുറമുഖം, കാപ്പാട് ബീച്ച് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും പദ്ധതി കരുത്തേകും.
ദേശീയപാതയുട ഉദ്ഘാടനത്തിന് പുറമേ, പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന (PMGSY) പ്രകാരം കേരളത്തിൽ നിർമിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഈ റോഡുകൾ ഗ്രാമീണ – മലയോര മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും. കൂടാതെ, കമ്പോളങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിലവസരങ്ങൾ എന്നിവയിലേക്കു മികച്ച സൗകര്യം ഉറപ്പാക്കാനും അതുവഴി ഗ്രാമീണ ഉപജീവനമാർഗങ്ങൾ കരുത്തുറ്റതാക്കാനും ഇതു സഹായിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.







