ന്യൂഡൽഹി: ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ എൽപിജി സിലിണ്ടർ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ പെട്രോൾ – ഡീസൽ വിലയിൽ വർധനയുണ്ടാകുമോ എന്ന ആശങ്ക ശക്തം. യുഎസ് – ഇറാൻ സംഘർഷം ശക്തമായതും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും രൂക്ഷമായതോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശങ്ക ശക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് വഴി ദിവസേനയുള്ള നാവിക ഗതാഗതം ശരാശരി 138 കപ്പലുകളിൽ നിന്ന് മൂന്നായി കുറഞ്ഞു. ഇതോടെ എണ്ണ, എൽപിജി , എൽഎൻജി പ്രതിസന്ധി പല രാജ്യങ്ങളിലും അനുഭവപ്പെട്ടു തുടങ്ങിക്കഴിഞ്ഞു.
ഇറാൻ്റെ ആക്രമണത്തെ തുടർന്ന് വരും ആഴ്ചകളിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ നഗരങ്ങളായ ചെന്നൈ, ബെംഗളൂരു, മുംബൈ നഗരങ്ങളിൽ എൽപിജി സിലിണ്ടർ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. മഹാരാഷ്ട്ര, പശ്ചിമ ബംഗൾ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായ അവസ്ഥയിലുള്ളത്.
എൽപിജി സിലിണ്ടർ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ – ഡീസൽ വിലയിൽ വർധനയുണ്ടാകുമോ എന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും വാർത്തകൾ കേന്ദ്ര സർക്കാർ നിലവിൽ തള്ളുകയാണ്. 25 ദിവസത്തെ അസംസ്കൃത എണ്ണ ശേഖരവും 25 ദിവസത്തെ ഉത്പന്ന ശേഖരവുമുണ്ടെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ചില്ലറ ഇന്ധന ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 90,000 ത്തിലധികം സർക്കാർ നടത്തുന്നവയാണ്.
സർക്കാരിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ 25 ദിവസത്തെ അസംസ്കൃത എണ്ണ കൈവശമുണ്ട്. പെട്രോളും ഡീസലും 25 ദിവസം കൂടി നിലനിൽക്കും. പാചക വാതക സ്റ്റോക്ക് ഏകദേശം 25 മുതൽ 30 ദിവസം വരെയുണ്ടാകും. ഏകദേശം 10 ദിവസത്തെ ദ്രവീകൃത പ്രകൃതിവാതക സ്റ്റോക്ക് ലഭ്യമാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് പുരി തിങ്കളാഴ്ച അന്താരാഷ്ട്ര ഊർജ്ജ ഏജൻസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിശാഖപട്ടണം, മംഗളൂരു, പാദൂർ എന്നിവിടങ്ങളിലെ ഭൂഗർഭ കേന്ദ്രങ്ങളിൽ 5.33 ദശലക്ഷം ടൺ അസംസ്കൃത എണ്ണ സംഭരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അതായത് ഏകദേശം 40 ദശലക്ഷം ബാരൽ എണ്ണ. ഈ ശേഖരത്തിൻ്റെ ഏകദേശം 80 ശതമാനം സ്റ്റോക്കുണ്ട്.
അടിയന്തര സാഹചര്യം പരിഹരിക്കുന്നതിനായി ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണയുടെ വാങ്ങലുകൾ വർധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ പശ്ചിമേഷ്യ നിർണായക പങ്കാണ് വഹിക്കുന്നത്. 2025ൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 48.7 ശതമാനവും എൽഎൻജി ഇറക്കുമതിയുടെ 68.4 ശതമാനവും എൽപിജി ഇറക്കുമതിയുടെ 91 ശതമാനത്തിലധികം ഈ മേഖലയിൽ നിന്നായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ പെട്രോളിയം ശേഖരം നിർമിച്ചിട്ടുണ്ട്. കൂടാതെ ഊർജ്ജ സുരക്ഷയിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ മികച്ച അവസ്ഥയിലാണ്. ആഗോളതലത്തിൽ നിർദേശിക്കപ്പെട്ട കരുതൽ ശേഖര നിലവാരം 90 ദിവസമാണ്. എന്നാൽ ഇന്ത്യ അതിനു താഴെയാണ്.





