ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. വടശേരിക്കര പമ്പ റൂട്ടിൽ വളവുതിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
പത്തനംതിട്ട: ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. വടശേരിക്കര പമ്പ റൂട്ടിൽ വളവുതിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഇന്ന് (ഡിസംബർ16) പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാളുടെ കാൽ അറ്റു പോകുകയും നാല് തീർഥാടകർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ ബസിന് അടിൽപ്പെട്ട് പോവുകയായിരുന്നു. ഇയാളുടെ കാലിലേക്കാണ് ബസ് പതിച്ചത്. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആന്ധ്രയിൽ നിന്നുള്ള തീർഥാടക സംഘം ശബരിമല ദർശനം കഴിഞ്ഞ് തിരികെപോകുന്ന വഴിയായിരുന്നു അപകടം. 49 യാത്രക്കാരണ് ബസിൽ ഉണ്ടായിരുന്നത്.
അപകടം നടന്ന ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടതയി സമീപവാസികൾ പറഞ്ഞു. അപകടം നടന്ന വടശേരിക്കര റൂട്ട് സ്ഥിരം അപകട മേഖലയാവുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മണ്ഡല കാല തീർഥാടനം ആരംഭിച്ചത് മുതൽ ഇതുവരെ നാലോളം അപകങ്ങൾ ഇവിടെ നടന്നതായും നാട്ടുകാർ പറഞ്ഞു. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്നും നീക്കം ചെയ്‌തു.
ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് പമ്പയിൽ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരു അപകടമുണ്ടായത്. പമ്പ ചക്കുപാലത്തെ വളവിലായിരുന്നു അപകടം നടന്നത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒരു ബസിൽ ശബരിമല തീർഥാടകർ ഉൾപ്പെടെ 48 യാത്രക്കാരും രണ്ടാമത്തെ ബസിൽ 45 യാത്രക്കാരും ആണ് അന്ന് ഉണ്ടായിരുന്നത്. അപകടത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.







