പാക്കിസ്ഥാനിലെ സ്കൂൾ ബസ് ബോംബ് വെച്ച് തകർത്തു. നാലു കുട്ടികൾ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് സ്കൂൾ ബസ്സിൽ ഉഗ്രസ്ഫോടനം ഉണ്ടായത്. 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെ നിരവധി വിഘടനവാദ ഗ്രൂപ്പുകൾ ആക്രമണങ്ങൾ നടത്തുന്ന ബലൂചിസ്ഥാൻ പ്രദേശത്ത് വളരെക്കാലമായി കലാപം നിലനിൽക്കുന്നുണ്ട്. മെയ് 19 ന് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖില്ല അബ്ദുള്ള നഗരത്തിലെ ഒരു മാർക്കറ്റിന് സമീപം നടന്ന കാർ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.