ചെന്നൈ: തമിഴ്നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിന് വഴിയൊരുങ്ങുന്നതായി അഭ്യൂഹം. ചൊവ്വാഴ്ച വൈകുന്നേരം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹം സജീവമാകുന്നത്.
രണ്ടേകാൽ മണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടുവെന്നാണ് റിപ്പോർട്ട്. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും ധാരണയിലെത്താനുള്ള ആദ്യഘട്ട ഔദ്യോഗിക ചർച്ചയാണ് രാജ്യതലസ്ഥാനത്ത് നടന്നതെന്നാണ് റിപ്പോർട്ടുകൾ. രണ്ടിലധികം ചർച്ചകൾക്ക് ശേഷമാകും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് മടങ്ങാൻ അണ്ണാ ഡിഎംകെ അന്തിമ തീരുമാനമെടുക്കുകയെന്നാണ് വിവരം.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ സംസ്ഥാനത്ത് അജയ്യരായി തുടരുന്നത് കനത്ത വെല്ലുവിളിയാണ് അണ്ണാ ഡിഎംകെയ്ക്ക് ഉയർത്തുന്നത്. നടൻ വിജയയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം രാഷ്ട്രീയരംഗത്ത് സജീവമാകുന്നതും അണ്ണാ ഡിഎംകെയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. രാഷ്ട്രീയ നിലനിൽപ്പും ഡൽഹിയിൽ നിന്നുള്ള സമ്മർദവുമാണ് പളനിസ്വാമിയുടെ മനം മാറ്റത്തിന് പിന്നിലെന്ന് ദേശീയ മാധ്യമമായ ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മാറിയ രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് ആഴ്ചകളായി ബിജെപി – അണ്ണാ ഡിഎംകെ ചർച്ചകൾ നടന്നുവന്നിരുന്നു. ഇതിനിടെയാണ് ഡൽഹിയിലേക്കും ചർച്ചകൾ നീളുന്നത്.