സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകി. നിയമസഭയുടെ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. സിപിഐയുടെ എതിർപ്പ് പരിഗണിച്ച് വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്.
ഫീസിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സർവകലാശാല കരട് ബിൽ തയ്യാറാക്കിയത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാറിന് അധികാരങ്ങൾ ഉണ്ടാകും. നിയമം ലംഘിച്ചാൽ ആറ് മാസം മുമ്പ് നോട്ടീസ് നൽകി സർവകലാശാല പിരിച്ചുവിടാൻ സർക്കാറിന് അധികാരമുണ്ടാകും. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി തിങ്കളാഴ്ച മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകും.
മൾട്ടി ഡിസിപ്ലീനറി കോർസുകൾ ഉള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാൻ ആകില്ല. പക്ഷെ സർവകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോർഡുകളും വിളിച്ചുവരുത്താൻ സർക്കാറിന് അധികാരമുണ്ടായിരിക്കും. സർവകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതി പത്രം സർക്കാറിന് പിൻവലിക്കാം. ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്.ടി വിഭാഗത്തിനും സംവരണം ചെയ്യണം. എന്ന നിർദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.