തിരുവനന്തപുരം: സ്വർണക്കടത്തിൽ നടന്നത് വൻ ഹവാല ഇടപാടെന്ന് കണ്ടെത്തൽ. ഒരു വർഷത്തിനിടെ 100 കോടിയുടെ വൻ ഹവാല ഇടപാടാണ് നടന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഹവാല ഇടപാട് നടത്തിയിരുന്നത്. മലപ്പുറം, കോഴിക്കോട് പ്രദേശങ്ങളിലെ ആളുകളാണ് ഹവാല ഇടപാടുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ഇ ഡി കണ്ടെത്തി. പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും ഹവാല ഇടപാടിനായി ഉന്നത ബന്ധം ഉപയോഗിച്ചു.
എട്ട് ദിവസമായി ഈ പ്രതികൾ ഇ ഡിയുടെ കസ്റ്റഡിയിലാണ്.അതേസമയം സ്വർണ കള്ളക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലുള്ള സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളുടെ കസ്റ്റഡി കാലവധി ഇന്നവസാനിക്കും. പ്രതികളെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
ഉദ്യോഗസ്ഥ പിന്തുണ കൂടുതലായത് കൊണ്ടാണ് കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതൽ ആശ്രയിച്ചതെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി ഫൈസൽ ഫരീദ് എൻഐഎക്ക് മൊഴി നൽകിയിരുന്നു.
ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്‌നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ദുബായിൽ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിൽ ഫൈസൽ പറഞ്ഞു. ദുബായ് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.