തൃശൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. നേതാക്കളുണ്ട് കൂട്ടായ പ്രവർത്തനമില്ല. ഇപ്പോൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പൊതുയോഗങ്ങൾക്ക് ഇവിടുത്തെ നേതാക്കൾ മതിയായിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വേണം. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് നിലവിൽ ബിജെപി – സിപിഐഎം ധാരണ ഒരുപാട് സ്ഥലത്തുണ്ടെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു.
നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ലെന്നും കെ മുരളീധരൻ പറഞ്ഞു.