കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരാൻ ശ്രമം. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയതായി മഞ്ചേശ്വസരം എം എൽ എ എകെഎം അഷ്‌റഫ് വ്യക്തമാക്കി. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ വ്യക്തത വരും. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതിന് പിന്നാലയാണ് നീക്കം. നേവിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ കർണാടക ചീഫ് സെക്രട്ടറിയുമായി എംഎൽഎ കൂടിക്കാഴ്ച നടത്തി. പുഴയിലെ കുത്തൊഴുക്കിന് കുറവുണ്ടെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചു. പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് അനുമതി നൽകും. ഇപ്പോഴും പുഴയിൽ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വർ മൽപ്പെ പറഞ്ഞു.
നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാൽ തെരച്ചിൽ നടത്താന്‍ സാധിക്കും. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാർവാർ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ച് തെരച്ചിൽ രീതി ആലോചിക്കാം.