ഈ മാസം അവസാനം നടക്കാനിരിക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ(Local body by-election 2024) വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാകും മായാത്ത മഷി(ink) പുരട്ടുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ . 2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് ഈ തീരുമാനം. എന്നാൽ ഈ നിര്‍ദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ജൂലെ 30ന് ആണ് സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍, ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടാം. വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിച്ചിരുന്നു. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തി. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആയിരുന്നു. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ നിലവിൽ വന്നു. ഗ്രാമ പഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.