കൊച്ചി: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി രവിയച്ചൻ(96) അന്തരിച്ചു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമിലെ അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളി കൂടിയാണ് രവിയച്ചൻ.
സംസ്ഥാന ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചയാളാണ് അദ്ദേഹം. 1952 മുതൽ 17 വർഷം രവിയച്ചൻ രഞ്ജി ട്രോഫി കളിച്ചു. 55 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാർത്ഥ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. രണ്ടുതവണ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. തൃപ്പൂണിത്തുറ കോവിലകത്ത് അനിയൻ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടിൽ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് ജനനം. തൃശൂർ സെൻറ് തോമസ് കോളജിലെ ഇൻറർമീഡിയറ്റിനു ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.