മുംബൈയിൽ ശിവസേന നേതാവ് ഫേസ്ബുക്ക് ലൈവിനിടെ വെടിയേറ്റ് മരിച്ചു

0
61

മുംബൈയിൽ ശിവസേന (യുബിടി)  നേതാവ് ഫേസ്ബുക്ക് ലൈവിനിടെ  വെടിയേറ്റ് മരിച്ചു. ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അഭിഷേക് ഘോഷാൽക്കർ  ആണ് കൊല്ലപ്പെട്ടത്. പാർട്ടിയുടെ മുൻ എംഎൽഎ വിനോദ് ഘോഷാൽക്കറുടെ മകനും മുംബൈ കോർപറേഷൻ മുൻ അംഗവുമാണ് അഭിഷേക്. മുംബൈ സബർബനിലെ ബോറിവലിയിൽ വെച്ച് മൗറീസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുമായി ഫേസ്ബുക് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് അഭിഷേകിന് വെടിയേറ്റത്. അഭിഷേകിന് നേരെ വെടിയുതിർത്ത മൗറിസ് നൊറോണ  പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു.

അഭിഷേകിനെ വെടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ബോറിവാലിയിലെ മൗറിസ് നൊറോണയുടെ ഓഫീസിലാണ് ആക്രമണം നടന്നത്. അഭിഷേകിനെ മൗറിസ് ഓഫീസിലേക്ക് ക്ഷണിക്കുകയും ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ആരംഭിക്കുകയും ചെയ്തു. തത്സമയ സെഷൻ കഴിഞ്ഞ് അഭിഷേക് എഴുന്നേറ്റപ്പോഴാണ് മൗറിസ് അഞ്ച് തവണ വെടി ഉതിർത്തത്. ആദ്യം പുറത്തേക്ക് പോയ മൗറിസ് കുറച്ച് സമയത്തിന് ശേഷം തിരികെ വന്ന് അഭിഷേകിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഭിഷേകിന് വെടിയേൽക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുംബൈ ബിൽഡിംഗ്‌സ് റിപ്പയർ ആൻഡ് റീ കൺസ്ട്രക്ഷൻ ബോർഡിൻ്റെ ചെയർമാനായിരുന്നു അഭിഷേക്. ഇരുവരും തമ്മിൽ വ്യക്തിപരമായ ശത്രുതകൾ ഉണ്ടായിരുന്നു. നാല് മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇരുവരും സൗഹൃദത്തോടെ സംസാരിക്കുകയും തങ്ങളുടെ മുൻകാല തർക്കങ്ങളെല്ലാം പരിഹരിച്ചുവെന്നും നല്ല സൗഹൃദത്തിലാണെന്നും പ്രേക്ഷകരോട് പറയുകയും ചെയ്യുന്നുണ്ട്. സംഭവങ്ങൾ മുഴുവൻ ലൈവ് ആയി സ്ട്രീം ചെയ്യപ്പെട്ടാൽ ഇതിന്റെ വീഡിയോ വലിയ തോതിൽ പ്രചരിച്ചിട്ടുണ്ട്. മൗറിസിന് തിരെഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here