ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി മോശമായതിനാൽ താരത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. താരത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി അദ്ദേഹം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇത് പതിവ് പരിശോധനകൾക്കാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം വീട്ടിലേക്ക് മടങ്ങിവരുമെന്നും ഡിഎംഡികെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കുറച്ചു വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ വിജയകാന്ത് സജീവമായിരുന്നില്ല. കഴിഞ്ഞ നിമയസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയില്ല. അദ്ദേഹത്തിൻറെ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നിലവിൽ നയിക്കുന്നതെന്നാണ് റിപ്പോർട്ട്.