സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം വി ഗോവിന്ദൻ തയാറാകണമെന്ന് വി മുരളീധരൻ പറഞ്ഞു. ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരൻ പറഞ്ഞു.
ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ല. കെ സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, മിത്ത് വിവാദത്തിൽ സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരും ഒന്നും തിരുത്തിയിട്ടില്ല. സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞത് കൃത്യമാണെന്നും സ്‌പീക്കറുടെ പേര് നഥൂറാം ഗോഡ്‌സെ എന്നായിരുന്നുവെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെയെന്നും മന്ത്രി റിയാസ് പറഞ്ഞു.
”സിപിഐഎം നിലപാട് തിരുത്തിയിട്ടില്ല. സ്പീക്കർ ഒരു മത വിശ്വാസത്തിനെതിരെയും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ഇത് വളരെ ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇതൊരു നല്ല അവസരമായി കാണണമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് ഇപ്പോൾ പുറത്തേക്ക് വന്നു.
അപ്പോൾ വളരെ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്‌ടിക്കുകയാണ്. കേരളത്തിൽ മത സാമുദായിക ദ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്പീക്കറുടെ പേര് നഥൂറാം ഗോഡ്‌സെ എന്നായിരുന്നുവെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെ”- പി എ മുഹമ്മദ് റിയാസ് പറഞ്ഞു.