നീറ്റ് പരീക്ഷയില്‍ ആദ്യശ്രമത്തിൽ തന്നെ ഉന്നതവിജയം കരസ്ഥമാക്കി കശ്മീരിലെ ഇമാമിന്റെ ഇരട്ടപെണ്‍മക്കൾ.സെയ്ദ് താബിയ, സെയ്ദ് ബിസ്മ എന്നിവരാണ് പരീക്ഷയില്‍ മികച്ച വിജയം നേടിയത്. തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലെ വാട്ടൂ ഗ്രാമത്തിലെ ഇമാമായ സെയ്ദ് സജാദിന്റെ മക്കളാണ് ഇവര്‍.
പരീക്ഷയ്ക്കായി ഇവര്‍ക്ക് കൃത്യമായ കോച്ചിംഗ് ലഭിച്ചിരുന്നു. അത് വിജയം നേടാന്‍ ഏറെ സഹായിച്ചുവെന്ന് ഇവര്‍ പറയുന്നു. ശ്രീനഗറിലുള്ള ഒരു കോച്ചിംഗ് സെന്ററിലാണ് ഇരുവരും പഠിച്ചിരുന്നത്. അവിടെ നിന്നുള്ള അധ്യാപകരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് പഠിച്ച് തുടങ്ങിയത്. 625, 570 എന്നിങ്ങനെയാണ് ഇവരുടെ മാർക്ക്.
അതേസമയം ഉന്നതവിജയം നേടിയ ഇരട്ട സഹോദരിമാര്‍ ഇനിയുമുണ്ട് കശ്മീരില്‍. ശ്രീനഗറിലെ ഷെഹര്‍-ഇ-ഖാസ് സ്വദേശികളായ ഇരട്ട സഹോദരിമാരും നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയിരുന്നു. റുത്ബ ബഷീര്‍, ടൂബ ബഷീര്‍ എന്നിവരാണ് നീറ്റ് പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ മറ്റ് രണ്ട് ഇരട്ട സഹോദരിമാർ.
ഈ ഇരട്ട സഹോദരിമാരുടെ വിജയം കശ്മീരിലെ യുവ തലമുറയ്ക്ക് ഒരു പ്രചോദനമായിരിക്കുകയാണ്. നിശ്ചയദാര്‍ഢ്യത്തോടെ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണെന്നാണ് ഈ സഹോദരിമാര്‍ തെളിയിക്കുന്നത്. ചിട്ടയായ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിച്ചാല്‍ രാജ്യത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും വിജയം നേടാന്‍ സാധിക്കുമെന്നും ഇവരുടെ വിജയം വ്യക്തമാക്കുന്നു