റേഷൻ കടകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും.

0
61

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. മൂന്ന് ദിവസം നീണ്ട തകരാർ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷൻ വിതരണം തുടങ്ങാനായിട്ടുണ്ട്. റേഷൻ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഈ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ റേഷൻ വിതരണം ചെയ്യും.

ഉച്ചയ്ക്ക് ശേഷം ശേഷം 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം നടത്തും. മെയ് രണ്ട്, മൂന്ന് തീയതികളും ഇതേ രീതി തുടരും. മെയ് നാലിനും അഞ്ചിനും റേഷൻ കടകൾ സാധാരണ പോലെ പ്രവർത്തിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്നങ്ങള്‍ ഉണ്ടായാൽ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്. നിലവിലെ സര്‍‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചു. മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം നാളെ മുതല്‍ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. എൻഐസി ഹൈദരാബാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡാറ്റാ മൈഗ്രേഷന്‍ നടത്തിയത്. എൻഐസി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിംഗും വിജയകരമായി പൂര്‍ത്തികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here