ട്രംപ് അറസ്റ്റില്‍; ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റ്.

0
69

വാഷിംഗ്ടണ്‍: അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ അശ്ളീല ചിത്ര താരത്തിന് പണം നല്‍കിയെന്ന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാന്‍ഹാട്ടന്‍ കോടതിയില്‍ കീഴടങ്ങി.

ഇന്നലെ ഇന്ത്യന്‍ സമയം 11.45ഓടെയാണ് കോടതിയില്‍ കീഴടങ്ങിയത്. 2016ല്‍ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ അശ്ലീല ചിത്ര താരം സ്റ്റോമി ഡാനിയല്‍സിന് ( 44 ) 1.30 ലക്ഷം ഡോളര്‍ (1.07 കോടിയോളം രൂപ) നല്‍കിയെന്ന കേസില്‍ അദ്ദേഹം കുറ്റക്കാരനെന്ന് മന്‍ഹാട്ടന്‍ കോടതി വിധിച്ചിരുന്നു.

പണം നല്‍കിയത് കുറ്റമല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്ബ് പണം നല്‍കിയത് ചട്ടലംഘനമാണ്. അതാണ് ട്രംപിന് വിനയായത്.ട്രംപ് അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്കിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഏ‍ര്‍പ്പെടുത്തിയിരുന്നു. നടപടികളുടെ ഭാഗമായി ട്രംപിന്റെ വിരലടയാളവും മുഖത്തിന്റെ ചിത്രവും എടുത്തു. വിലങ്ങുവയ്ക്കില്ലെന്ന് കോടതി ഉറപ്പു നല്‍കിയിരുന്നു.

കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കോടതി ശിക്ഷിച്ച സാഹചര്യത്തില്‍ ശിക്ഷാ കാലാവധി കഴിയുന്നത് വരെയെങ്കിലും തന്റെ സംസ്ഥാനമായ ഫ്ലോറിഡയില്‍ വോട്ട് രേഖപ്പെടുത്തുന്നതില്‍ വിലക്ക് നേരിട്ടേക്കാം. പ്രസിഡന്റായിരിക്കെ രണ്ട് തവണ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയനായ ട്രംപ് രണ്ട് തവണയും സെനറ്റില്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന യു. എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ മത്സരിക്കാനുള്ള പ്രചാരണങ്ങള്‍ തുടങ്ങിയതിനിടെയാണ് വിധി. 2006ല്‍ നെവാദയിലെ ലേക് താഹോ ഗോള്‍ഫ് കോഴ്സില്‍ ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ട്രംപ് – സ്റ്റോമി ഡാനിയേല്‍സ് സമാഗമം.ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയുടെ പ്രസിഡന്റിനോ മുന്‍ പ്രസിഡന്റിനോ എതിരേ ക്രിമിനല്‍ കുറ്റം ചുമത്തുന്നതും അറസ്റ്റും. ട്രംപിനെതിരെ 34 കേസുകള്‍ ചുമത്തി. എന്നാല്‍ അദ്ദേഹം നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here